ഒറ്റപ്പെട്ടവർക്ക് സാന്ത്വനമേകി സായംപ്രഭ പകൽവീടുകൾ

Tuesday 30 September 2025 1:03 AM IST

വൃദ്ധജനങ്ങൾക്ക് മാനസികോല്ലാസവും പരിചരണവും ലഭ്യമാക്കുന്നു

കൊല്ലം: ജീവി​ത സായാഹ്നത്തി​ൽ വീടുകളി​ൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് മാനസികോല്ലാസത്തിനുള്ള അവസരത്തി​നൊപ്പം അവരുടെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതി​നും കൂടി​ ആരംഭി​ച്ച 'സായംപ്രഭ' പകൽവീട് പദ്ധതി​ ഏറെ ഗുണകരമാവുന്നു. സാമൂഹ്യ നീതി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് സായംപ്രഭ പകൽവീടുകൾ നടപ്പാക്കുന്നത്.

60 വയസിന് മുകളിലുള്ളവർക്കാണ് പകൽ വീട് സേവനം ലഭ്യമാകുന്നത്. സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ ശേഷിയില്ലാത്തവരാണ് ഇവരിൽ പലരും. മക്കളും മരുമക്കളും ജോലിക്ക് പോകുന്നതോടെ വീടുകളിൽ ഒറ്റപ്പെടും. പകൽ സമയങ്ങളിൽ ഇവർ നേരിടുന്ന ഒറ്റപ്പെടൽ, വിരസത, അരക്ഷിതാവസ്ഥ എന്നിവ മൂലമുണ്ടാകുന്ന മാനസിക, സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2017ലാണ് സായംപ്രഭ പകൽവീടുകൾ ആരംഭിച്ചത്

സർക്കാർ, സർക്കാരിതര പദ്ധതികളും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് വയോജനങ്ങളെ അറിയിക്കാനും അത് അർഹരിലേക്കെത്തിക്കാനും പകൽവീട് പദ്ധതി മുൻകൈയെടുക്കും.അതേസമയം ഇവിടെ എത്താനാകാത്ത വയോജനങ്ങൾക്ക് കുടുംബശ്രീ, ആശാ, സാക്ഷരത പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുമായി സഹകരിച്ച് സേവനം ലഭ്യമാക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഈ പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെങ്കിലും ചുരുക്കം ചില പഞ്ചായത്തുകൾ മാത്രമാണ് നടപ്പാക്കാറുള്ളത്..

സേവനങ്ങൾ ഇങ്ങനെ

  • അറുപതുവയസിന് മുകളിലുള്ളവർക്ക് വൈദ്യപരിശോധനയ്ക്കുള്ള സൗകര്യം
  • മാനസികവും ശാരീരികവുമായ ഉണർവിനായി യോഗ പരിശീലനം
  • ശാരീരിക പ്രശ്‌നങ്ങളുള്ളവർക്ക് ഫിസിയോ തെറാപ്പി
  • പോഷകാഹാര കുറവുള്ളവർക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ ഭക്ഷണം
  • മാനസികോല്ലാസത്തിന് വിവിധ വിനോദോപാധികൾ
  • കലാകായിക പ്രവർത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, തൊഴിലവസരമൊരുക്കൽ
  • ശാരീരിക-മാനസിക ആരോഗ്യപരിപാലനം, വയോജനസംരക്ഷണം എന്നിവയെപ്പറ്റി ഡോക്ടർമാർ, മനഃശാസ്ത്രജ്ഞർ, പൊലീസ് ഓഫീസർമാർ എന്നിവർ നയിക്കുന്ന ക്ലാസുകൾ

........................................

ജില്ലയിലെ പകൽ വീടുകൾ, എണ്ണം, അംഗങ്ങൾ

 വെളിനല്ലൂർ: 1 - 19

 ഇട്ടിവ: 2- 20

 ഏരൂർ: 2- 50

ജില്ലയിലെ പകൽവീടുകൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. അടുത്തതായി നെടുമ്പന, വെസ്റ്റ് കല്ലട, അഞ്ചൽ എന്നിവടങ്ങളിൽ പകൽ വീടുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ അയച്ചിട്ടുണ്ട്

സാമൂഹ്യനീതി വകുപ്പ് അധികൃതർ