കൊച്ചി മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, ഈ മാറ്റങ്ങൾ അറിയണം, വരുന്ന പദ്ധതി ചെലവ് 1957 കോടി

Wednesday 01 October 2025 12:21 AM IST

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ നിലവിലുള്ള 25 ട്രെയിനുകൾക്ക് പുറമേ കൂടുതൽ ട്രെയിനുകൾ കൂടി വന്നേക്കും. വളരെ നേരത്തെ തന്നെ അഞ്ച് ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള തീരുമാനമെടുത്തിരുന്നു. ഈ ട്രെയിനുകൾക്ക് നിലവിലെ ട്രെയിനുകളുടെ നിറം തന്നെയാകുമോ നൽകുക, എന്നത്തേക്ക് ട്രെയിനുകളെത്തും തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല.

രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ ആലുവ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് കാക്കനാട്ടേക്ക് പോകുന്നതിന് ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ ഇറങ്ങണം. ഇവിടെ നിന്ന് മറുഭാഗത്തേക്ക് എത്തിയ ശേഷം വേണം കാക്കനാട് ഭാഗത്തേക്കുള്ള മെട്രോ ട്രെയിനിൽ കയറാൻ. അതേസമയം, തൃപ്പൂണിത്തുറ ഭാഗത്തു നിന്നുള്ള ട്രെയിനുകൾ നേരിട്ട് കാക്കനാട്ടേക്ക് സർവീസ് നടത്തുകയും ചെയ്യും. കാക്കനാട്ടേക്ക് നീളുമ്പോൾ ഈ പാതയ്ക്ക് പ്രത്യേക നിറം നൽകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. അതേസമയം, പിങ്ക് ലൈൻ എന്ന് രണ്ടാംഘട്ട പാതയ്ക്ക് നേരത്തെ തന്നെ പേര് നൽകിയിരുന്നു.

വയഡക്ടിന്റെ നിർമ്മാണത്തിന് മുന്നോടിയായുള്ള പൈലിംഗ് പ്രവർത്തനങ്ങളും പൂർത്തിയായ തൂണുകളിൽ പിയർ ക്യാപ്പ് സ്ഥാപിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നം ഘട്ടത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കുമുള്ള മെട്രോ നിർമ്മാണത്തിന്റെ (ഡി.പി.ആർ) തയാറാക്കലും നടന്നുകൊണ്ടിരിക്കുകയാണ്.

മെട്രോ രണ്ടാം ഘട്ടം നിർമ്മാണ ചെലവ് -1957.05 കോടി

274 കോടി കേന്ദ്രം

274 കോടി സംസ്ഥാനം

1016 കോടി വായ്പ ഏഷ്യൻ ഇൻഫ്രാസ്ട്രക്ടചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്

ആകെ പൈലുകൾ1961

ആകെ തൂണുകൾ 456

സ്റ്റേഷൻ 10

എൻട്രി-എക്സിറ്റ് 20