മണ്ണെണ്ണയുടെ കാര്യത്തില്‍ തീരുമാനമായില്ല; റേഷന്‍ വ്യാപാരികള്‍ക്ക് നഷ്ടം

Saturday 04 October 2025 12:56 AM IST

ആലപ്പുഴ : സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്കുള്ള മണ്ണെണ്ണ വിതരണത്തിന്റെ അവസാനഘട്ടം ഈ മാസം ആരംഭിക്കാനിരിക്കെ വാതില്‍പ്പടി സേവനത്തിന്റെ കാര്യത്തില്‍ നടപടി ആരംഭിക്കാതെ അധികൃതര്‍. സംസ്ഥാനത്ത് റേഷന്‍ വിതരണം വാതില്‍പ്പടി സേവനമാക്കണമെന്ന് ഹൈക്കോടതി വിധി വന്നിട്ടും മണ്ണെണ്ണയുടെ കാര്യത്തില്‍ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല.

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തെ മണ്ണെണ്ണ വിതരണമാണ് ഇപ്പോള്‍ ആരംഭിക്കേണ്ടത്. എന്നാല്‍ വാതില്‍പ്പടി സേവനവുമായി ബന്ധപ്പെട്ട് വകുപ്പ് ഇതുവരെ ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ല ജില്ലയില്‍ എല്ലാ താലൂക്കുകളിലും മണ്ണെണ്ണ ഡിപ്പോകളില്ലാത്തതിനാല്‍ വലിയ ദുരിതത്തിലാണ് റേഷന്‍ വ്യാപാരികള്‍. കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ മാത്രമാണ് മണ്ണെണ്ണ ഡിപ്പോകളുള്ളത്. കുട്ടനാട് താലൂക്കിലുള്ളവര്‍ അമ്പലപ്പുഴയില്‍ നിന്നും ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ കാര്‍ത്തികപ്പള്ളിയില്‍ നിന്നുമാണ് മണ്ണെണ്ണ ശേഖരിക്കേണ്ടത്.

ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനഃസ്ഥാപിച്ചത്. എ.എ.വൈ കാര്‍ഡുകള്‍ക്ക് ഒരു ലിറ്ററും മറ്റ് കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയുമാണ് അനുവദിച്ചിട്ടുള്ളത്

കമ്മിഷനെക്കാള്‍ കൂടുതല്‍ ചെലവ്

1. ഒരു റേഷന്‍ കടയ്ക്ക് 300 ലിറ്റര്‍ മണ്ണെണ്ണയാണ് ശരാശരി അനുവദിക്കുന്നത്

2. റേഷന്‍ വ്യാപാരിക്ക് കമ്മിഷമായി ലഭിക്കുന്നത് ലിറ്ററിന് 6 രൂപയാണ്

3 .300 ലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്താല്‍ വ്യാപാരിക്ക് കിട്ടുന്നത് 1800 രൂപ 4. ഡിപ്പോകളിലെത്തി മണ്ണെണ്ണ ശേഖരിക്കുന്നതിന്റെ ചെലവ് ഇതിന്റെ ഇരട്ടിയോളം വരും

ഡിപ്പോകള്‍ക്ക് കീഴിലുള്ള

റേഷന്‍ കടകള്‍

ചേര്‍ത്തല: 288

അമ്പലപ്പുഴ:198

കുട്ടനാട്:116

കാര്‍ത്തികപ്പള്ളി:256

മാവേലിക്കര:219

ചെങ്ങന്നൂര്‍:126

കാര്‍ഡുകളും

ഗുണഭോക്താക്കളും

എ.എ.വൈ: 38822, 121684

പി.എച്ച്.എച്ച്: 280209, 1007746

എന്‍.പി.എസ്: 118015, 448399

എന്‍.പി.എന്‍.എസ്: 186209, 676338

ജില്ലയില്‍ മണ്ണെണ്ണ ഡിപ്പോകള്‍ കുറവാണ് അതിനാല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം എത്രയും വേഗം വാതില്‍പ്പടി സേവനം ആരംഭിക്കണം. - -എന്‍. ഷിജീര്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടേയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോ.