ഏഴു മാസത്തിനിടെ 315 പോക്സോ കേസുകൾ,​ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ മുന്നിൽ ഈ ജില്ല

Saturday 04 October 2025 3:38 AM IST

കോഴിക്കോട്: നിയമം ശക്തമാകുമ്പോഴും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് കുറവില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ (ജനുവരി-ആഗസ്റ്റ്) ജില്ലയിൽ രജിസ്റ്റർ‍ ചെയ്തത് 315 പോക്സോ കേസുകൾ. ഇതിൽ കോഴിക്കോട് സിറ്റിയിൽ 146 കേസുകളും റൂറലിൽ 169 കേസുകളും രജിസ്റ്റർ ചെയ്‌തതായാണ് സംസ്ഥാന ക്രെെം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. പോക്സോ കേസുകൾ കൂടിയ രണ്ടാമത്തെ ജില്ലയാണ് കോഴിക്കോട്. മലപ്പുറത്താണ് കൂടുതൽ. കഴിഞ്ഞ വർഷം 460 കേസുകളാണ് സിറ്റിയിലും റൂറലിലുമായി രജിസ്റ്റർ ചെയ്തത്. 2020ൽ 255 കേസായിരുന്നു ജില്ലയിൽ. ഇത്‌ 2021ൽ 287, 2022 ൽ 451, 2023ൽ 421 എന്നിങ്ങനെ കുത്തനെ കൂടി.

കേസുകൾ

ലൈംഗികാതിക്രമം

ലൈംഗിക പീഡനം

അശ്ലീല ചിത്രങ്ങളെടുക്കൽ

അശ്ലീല ചിത്രങ്ങൾ കാണിക്കൽ

 കെട്ടിക്കിടക്കുന്നത് 642 കേസുകൾ

കേസുകൾ കൂടിയിട്ടും ശിക്ഷാനടപടികൾ വൈകുന്നത് ആശങ്കയുയർത്തുകയാണ്. ഫൊറൻസിക് പരിശോധനാ റിപ്പോർട്ടുകൾ ലഭിക്കാൻ വൈകുന്നതിനാൽ ജില്ലയിലെ പോക്‌സോ കോടതികളിൽ കെട്ടികിടക്കുന്നത് 642 കേസുകളാണ്. റിപ്പോർട്ട് വൈകുന്നതോടെ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നതും വൈകും. ഇതോടെ കോടതിയിലെ വിചാരണയും നീളും. കോഴിക്കോട്, കൊയിലാണ്ടി, നാദാപുരം എന്നിവിടങ്ങളിലായി മൂന്ന് അതിവേഗ പ്രത്യേക കോടതികളും കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതിയുമാണുള്ളത്.

വർഷം..........കേസ്

2020..................255

2021..................287

2022..................451

2023..................421

2024..................460

2025(ആഗസ്റ്റ്) .................315