'അയ്യപ്പൻ എല്ലാം കാണുന്നുണ്ട്, ഒരു രൂപയെങ്കിലും എടുത്താൽ ശിക്ഷ കിട്ടും'; സത്യം പുറത്തുവരട്ടെയെന്ന് ജയറാം
തിരുവനന്തപുരം: ഉണ്ണികൃഷ്‌ണൻ പോറ്റി തന്നോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നടൻ ജയറാം. ചെന്നൈയിൽ നടന്ന പൂജയിൽ പങ്കെടുത്തത് അയ്യപ്പന്റെ സമ്മാനമാണെന്ന് കരുതിയാണ്. വർഷങ്ങൾക്ക് ശേഷം ഇത്രയും വലിയൊരു പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.'അയ്യപ്പന്റെ ഒരു രൂപയെങ്കിലും എടുത്താൽ ശിക്ഷ കിട്ടും. അയ്യപ്പൻ എല്ലാം കാണുന്നുണ്ടെന്ന് അറിയണം. ഉണ്ണികൃഷ്‌ണൻ പോറ്റി എന്നോട് ഒരു രൂപ പോലും ചോദിച്ചിട്ടില്ല. അയ്യപ്പന്റെ സമ്മാനമായി കണ്ടാണ് ആ പൂജയിൽ പങ്കെടുത്തത് ' - ജയറാം പറഞ്ഞു.
ശബരിമലയിലെ സ്വർണപ്പാളി ബംഗളൂരുവിൽ മാത്രമല്ല ചെന്നൈയിലും എത്തിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി പ്രദർശനം നടത്തിയതായി കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. 2019ൽ നടന്ന ചടങ്ങിന്റെ ഭാഗമായി നടൻ ജയറാമും ചെന്നൈയിലെത്തിയിരുന്നു. ശബരിമല അയ്യപ്പന്റെ നടയും കട്ടളപ്പടിയും ആണെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്‌ണൻ പോറ്റി ചെന്നൈയിൽ പ്രദർശനം സംഘടിപ്പിച്ചത്.
ഉണ്ണികൃഷ്‌ണൻ പോറ്റി ക്ഷണിച്ചിട്ടാണ് എത്തിയതെന്ന് ജയറാം അന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 'എന്റെ സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാകുന്നില്ല. കഴിഞ്ഞ 45 വർഷമായി മുടങ്ങാതെ ശബരിമലയിലെത്തുന്ന ഒരു ഭക്തനാണ് ഞാൻ. മകരവിളക്ക് സമയത്ത് ക്ഷേത്രത്തിൽ പോകുമ്പോൾ സ്ഥിരമായി കാണുന്ന മുഖങ്ങളാണ് ഉണ്ണി, ഗോവർദ്ധൻ എന്നിവർ. അയ്യപ്പന്റെ നട പുതുക്കിപ്പണിയുകയാണെന്ന് അവർ എന്നോട് പറഞ്ഞിരുന്നു. ഇവരാണത് സ്‌പോൺസർ ചെയ്‌തത്.
ക്ഷേത്രത്തിന്റെ നട സ്വർണംപൂശിയ ശേഷം ശബരിമലയിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് മുമ്പ് ചങ്ങനാശേരിയിൽ വച്ച് അത് കണ്ട് പ്രാർത്ഥിക്കാനായി. ഇപ്പോൾ ക്ഷേത്രത്തിന്റെ കട്ടളപ്പടി പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ് ശബരിമലയിലേക്ക് കൊണ്ടുപോകാൻ പോവുകയാണ്. ചെന്നൈയിൽ വച്ച് ഇന്ന് അതിന്റെ ആദ്യ പൂജ ചെയ്യാനുള്ള ഭാഗ്യം ഇവരെനിക്ക് തന്നു. ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമാണ്. ഇത് ഞാനൊരിക്കലും മറക്കില്ല'- ഇങ്ങനെയാണ് അന്നത്തെ വാർത്താസമ്മേളനത്തിൽ ജയറാം പറഞ്ഞത്.
അതേസമയം, സ്‌പോൺസർ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ഇടപാടുകൾ ദേവസ്വം ബോർഡ് അവസാനിപ്പിച്ചു. ഉണ്ണികൃഷ്‌ണൻ പോറ്റി മുഖേന സ്‌മാർട്ട് ക്രിയേഷൻസുമായി വാറന്റി ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയിൽ നേരിട്ട് ഇടപാടുകൾ നടത്തുമെന്നാണ് തീരുമാനം. 2019ൽ ചെന്നൈയിൽ സ്വർണം പൂശിയ ശേഷം ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പേരിലാണ് സ്‌മാർട്ട് ക്രിയേഷൻസ് വാറന്റി എഴുതിയത്. 40 വർഷത്തേക്കാണ് വാറന്റി. ഇത് ഉപേക്ഷിക്കുന്നതിലൂടെ 18 ലക്ഷം രൂപയുടെ നഷ്‌ടമാണ് ബോർഡിന് വരുന്നത്. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ തട്ടിപ്പ് പുറത്തുവന്നതോടെയാണ് വാറന്റി ഉപേക്ഷിക്കാൻ ബോർഡ് തീരുമാനമെടുത്തത്.