സ്വർണം വാങ്ങിക്കൂട്ടി റിസർവ് ബാങ്ക്

Sunday 05 October 2025 12:30 AM IST

സ്വർണ ശേഖരം പതിനായിരം കോടി ഡോളറിലേക്ക്

കൊച്ചി: ആഗോള അനിശ്ചിതത്വങ്ങൾ മറികടക്കാൻ സുരക്ഷിതത്വം തേടി റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നു. സെപ്തംബർ 26ന് അവസാനിച്ച വാരത്തിൽ റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 223.8 കോടി ഡോളർ വർദ്ധിച്ച് 9,501.7 കോടി ഡോളറായി. രാജ്യാന്തര വിപണിയിൽ വില റെക്കാഡുകൾ പുതുക്കി കുതിക്കുന്നതും സ്വർണത്തിന്റെ മൂല്യം കൂട്ടി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയുടെ ഔദ്യോഗിക സ്വർണ ശേഖരം 890 ടണ്ണാണ്.

ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്താണ് റിസർവ് ബാങ്ക് 2010 മുതൽ വിപണിയിൽ നിന്ന് വലിയ തോതിൽ സ്വർണം വാങ്ങാൻ തുടങ്ങിയത്. നിലവിൽ ലോകത്തിൽ ഏറ്റവുമധികം സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്താണ്. നടപ്പുവർഷം ഇതുവരെ നാല് ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. ജനുവരിയിൽ 2.8 ടണ്ണും മാർച്ചിൽ 0.6 ടണ്ണും ജൂണിൽ 0.4 ടണ്ണും സ്വർണം വാങ്ങി. കഴിഞ്ഞ വർഷം 72.6 ടൺ സ്വർണം ഇന്ത്യ വിദേശ നാണയ ശേഖരത്തിൽ പുതുതായി ഉൾപ്പെടുത്തി. ഇക്കാലയളവിൽ പോളണ്ട് 89.5 ടണ്ണും ടർക്കി 77.4 ടണ്ണും സ്വർണം വിപണിയിൽ നിന്ന് വാങ്ങി.

കേന്ദ്ര ബാങ്കുകളുടെ സ്വർണ പ്രേമം

ചരിത്രത്തിൽ ഇതുവരെ ഖനനം ചെയ്ത സ്വർണത്തിൽ അഞ്ചിൽ ഒന്ന് ഭാഗവും വിവിധ കേന്ദ്ര ബാങ്കുകളുടെ കൈവശമാണ്. ജൂലായ് വരെയുള്ള കണക്കുകളനുസരിച്ച് കേന്ദ്ര ബാങ്കുകളുടെ മൊത്തം സ്വർണ ശേഖരം 36,359 ടണ്ണാണ്. ഉയർന്ന ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 8133.5 ടൺ സ്വർണവുമായി അമേരിക്കയാണ് ഒന്നാമത്. ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നിവയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. ഐ.എം.എഫിന്റെ കൈവശം 2,814 ടൺ സ്വർണമുണ്ട്. അമേരിക്കൻ ഡോളറിലും ബോണ്ടുകളിലും വിശ്വാസം കുറഞ്ഞതാണ് സ്വർണത്തിലേക്ക് മാറാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്.

ഉയർന്ന ശേഖരമുള്ള കേന്ദ്ര ബാങ്കുകൾ

അമേരിക്ക 8.133.5 ടൺ

ജർമ്മനി 3,350.3 ടൺ

ഐ.എം.എഫ് 2,814 ടൺ

ഇറ്റലി 2,451.8 ടൺ

ഫ്രാൻസ് 2,437 ടൺ

റഷ്യൻ ഫെഡറേഷൻ 2,326.5 ടൺ

ചൈന 2,302.3 ടൺ

സ്വിറ്റ്സർലൻഡ് 1,039.9 ടൺ

ഇന്ത്യ 880 ടൺ

ജപ്പാൻ 846 ടൺ

ഇന്ത്യയുടെ സ്വർണ ശേഖരത്തിന്റെ മൂല്യം

8.37 ലക്ഷം കോടി രൂപ

സ്വർണത്തിന്റെ കരുത്ത്

സുരക്ഷിതത്വം, പണലഭ്യത, മികച്ച മൂല്യവർദ്ധന