അജ്ഞാതയായി തുടരാനാണ് ഇഷ്ടമെന്ന് ഓണം ബമ്പർ ഭാഗ്യശാലി; വീട് പൂട്ടിയ നിലയിൽ
കൊച്ചി: ഓണം ബമ്പർ ഭാഗ്യശാലി നെട്ടൂർ സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചു. അജ്ഞാതയായി തുടരാനാണ് ഇഷ്ടമെന്നും മാദ്ധ്യമങ്ങളെ കാണാൻ താത്പര്യമില്ലെന്നും അറിയിച്ചതായാണ് വിവരം. ഇവരുടെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. മകളുടെ വീട്ടിലേക്ക് മാറിയതാകാമെന്നാണ് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് പറഞ്ഞത്.
പതിവായ് ടിക്കറ്റ് എടുക്കുന്ന ആളല്ല അവർ. ഓണം ബമ്പർ ആയതുകൊണ്ടാണ് ടിക്കറ്റ് എടുത്തത്. ഇന്നലെ അവർ ടിക്കറ്റുമായ് കടയിൽ വന്നിരുന്നു. തിരക്കും ബഹളവും കണ്ട് തിരികെ പോയതാകാമെന്നും ലതീഷ് പറഞ്ഞു. TH 577825 എന്ന നമ്പറിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ആറ്റിങ്ങൽ ഭഗവതി ഏജൻസി എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 25 കോടിയിൽ പത്ത് ശതമാനമാണ് ലതീഷിന് ലഭിക്കുക. കഴിഞ്ഞ 30 വർഷമായി ലോട്ടറി കച്ചവടം ചെയ്യുന്ന തനിക്ക് ലഭിച്ച മഹാഭാഗ്യമാണിത്. മലയാളികളാണ് തന്റെ കൂടുതൽ കസ്റ്റമറർമാരെന്നും ഇടയ്ക്ക് ഹിന്ദിക്കാർ ടിക്കറ്റ് എടുക്കാറുണ്ടെന്നും ലതീഷ് പറഞ്ഞു. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടി.