2 വയസുവരെയുള്ള കുട്ടികൾക്ക് ചുമച്ചാൽ മരുന്നുവേണ്ട, കുറിപ്പടി ഉണ്ടെങ്കിലും നൽകരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്ന് (കഫ് സിറപ്പ്) നൽകരുതെന്ന് മരുന്ന് വ്യാപാരികൾക്ക് ഡ്രഗ്സ് കൺട്രോളറുടെ നിർദ്ദേശം. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിലും നൽകരുത്. രണ്ടു വയസിന് മുകളിലുള്ള കുട്ടികൾക്ക് കുറിപ്പടി നിർബന്ധമാക്കി. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ചുമമരുന്ന് കഴിച്ച് നിരവധി കുട്ടികൾ മരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശപ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്.
രണ്ടുമുതൽ അഞ്ചു വയസുവരെയുള്ള കുട്ടികൾക്ക് നൽകേണ്ടി വന്നാൽ ഡോസിലും കാലയളവിലും കൃത്യമായ നിർദ്ദേശം നൽകണം. അംഗീകൃത നിർമ്മാതാക്കളുടെ മരുന്നു മാത്രമേ വിൽക്കാവൂ. കുറിപ്പടികളില്ലാതെ വിറ്റാൽ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി. രണ്ടു വയസിൽ താഴെയുള്ള കുട്ടികളിൽ ചുമയ്ക്ക്, മരുന്നിനുപകരം വെള്ളം ധാരാളം നൽകി വിശ്രമം ഉറപ്പാക്കണം. തേനും ഇഞ്ചിയും കലർത്തി നൽകുന്നത് ഉൾപ്പെടെയുള്ള പരമ്പരാഗത മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.
മദ്ധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്ക് ഇടയാക്കിയ 'കോൾഡ്രിഫ്' സിറപ്പിന്റെ 170 ബോട്ടിലുകൾ കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളിൽ നിന്ന് പരിശോധനയ്ക്കായി ശേഖരിച്ചു. അതേസമയം, അപകടമുണ്ടാക്കിയതായി കരുതുന്ന എസ്.ആർ 13 ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് നിഗമനം. കോൾഡ്രിഫിന്റെ വില്പന സംസ്ഥാനത്ത് നിരോധിച്ചു.
സാമ്പിൾ ശേഖരിച്ചു
1. സംസ്ഥാനത്ത് വില്പന നടത്തുന്ന എല്ലാ ചുമമരുന്നുകളും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരീക്ഷിക്കും. 52 മരുന്നുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു
2. കേരളത്തിൽ നിർമ്മിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്പിളുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. അനുവദനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്
3. 'കോൾഡ്രിഫിൽ' അനുവദനീയമായതിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു
മാനദണ്ഡം പാലിക്കണം
കുട്ടികളിൽ ചുമമരുന്ന് യുക്തിസഹമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം. മരുന്ന് നിർമ്മാതാക്കൾ പുതുക്കിയ ഔഷധ ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യസലീല ശ്രീവാസ്തവ വിളിച്ചുചേർത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം.