ലോക അദ്ധ്യാപക ദിനാചരണവും പുരസ്‌കാര വിതരണവും

Monday 06 October 2025 11:23 PM IST

പത്തനംതിട്ട : അദ്ധ്യാപകശാപവും അയ്യപ്പശാപവും ഒരുപോലെ ഏറ്റുവാങ്ങിയ,​ ആചാരാനുഷ്ഠാന ലംഘനത്തിന് കുടപിടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം കെ. മുരളീധരൻ പറഞ്ഞു. കേരളാ റിട്ടയേർഡ് ടീച്ചേഴ്‌സ് കോൺഗ്രസ് സംഘടിപ്പിച്ച ലോക അദ്ധ്യാപക ദിനാചരണവും ഗുരുശ്രേഷ്ഠ, കർമ്മശ്രേഷ്ഠ, ആചാര്യശ്രീ പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവർ നടത്തിയ മഹാസംഗമത്തെ പിന്തുണച്ചവർക്കും അയ്യപ്പന്റെ കോപം ഏൽക്കേണ്ടിവരും. പേപ്പട്ടികടിച്ചാൽ ഒരാഴ്ച്ച കഴിഞ്ഞ് മരിക്കും, എന്നാൽ അവർക്ക് മരുന്ന് കുത്തിവെച്ചാൽ അന്നുതന്നെ മരിക്കുമെന്നതാണ് ഇന്നത്തെ ആരോഗ്യകേരളത്തിന്റെ അവസ്ഥ.പ്രോട്ടോക്കോളിൽ , ഡെസിഗ്‌നേഷനിൽ വിരമിക്കൽ ഇല്ലാത്ത ഒരേയൊരു വിഭാഗമാണ് അദ്ധ്യാപകർ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അദ്ധ്യാപകദിനസന്ദേശം നൽകി. ജി. രവീന്ദ്രൻ നായർ ഗുരുശ്രേഷ പുരസ്‌കാരവും ആർ. അരുൺകുമാർ കർമ്മ ശ്രേഷ്ഠ പുരസ്‌കാരവും പി ജി ഗീവർഗീസ് ആചാര്യശ്രീ പുരസ്‌കാരവും ഏറ്റുവാങ്ങി. മുൻ എം എൽ എ ടി. ശരത്ചന്ദ്രപ്രസാദ്, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, കമ്പറ നാരായണൻ, ജനറൽ സെക്രട്ടറി അടാട്ട് വാസദേവൻ, ട്രഷറർ കെ.സുധാകരൻ , വസുമതി ജി. നായർ, പി.കോയക്കുട്ടി, വിഴിഞ്ഞം ഹനീഫ, ജില്ലാ പ്രസിഡന്റ് അനിൽ സി ഉഷസ് , സെക്രട്ടറി ജോൺ സാമവേൽ, ട്രഷറാർ കെ ജി റെജി, പി ജി ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.