കവിയൂർ സ്റ്റേഡിയം ഒന്നാംഘട്ടമായി
തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന ടർഫ് സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. എട്ടിന് വൈകിട്ട് നാലിന് പടിഞ്ഞാറ്റുശേരിയിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ.പി.ടി. ഉഷ എം.പി ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ബാബു കൂടത്തിൽ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി.ചാക്കോ എന്നിവർ മുഖ്യാതിഥികളാകും. വാർഡ് മെമ്പർ രാജശ്രീ കെ.ആർ, പഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം എന്നിവർ പ്രസംഗിക്കും.
പഞ്ചായത്തിലെ 13-ാം വാർഡിലെ പടിഞ്ഞാറ്റുശേരിയിൽ 50സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ 45മീറ്റർ നീളവും 40മീറ്റർ വീതിയും 9.3മീറ്റർ ഉയരത്തിലുമായി സ്റ്റേഡിയം വികസിപ്പിക്കുന്നത്. പി.ടി.ഉഷ എം.പി അനുവദിച്ച 25ലക്ഷം ചെലവഴിച്ചാണ് നിർമ്മാണം. സ്റ്റേഡിയത്തിന് അതിരുകൾ തിരിച്ച് അടിത്തറ സ്ഥാപിച്ചു. കുണ്ടും കുഴിയുമായി കിടന്ന സ്ഥലം നിരപ്പാക്കി ഉറപ്പിച്ചു. നാലുവശങ്ങളിലും വലിയ പൈപ്പുകളിൽ വലകൾ വിരിച്ചുള്ള പണികളും 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് പൂർത്തിയാക്കി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരാണ് സ്റ്റേഡിയത്തിന്റെ അഭാവംമൂലം പരിശീലന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത്. കവിയൂരിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നിലവാരമുള്ള സ്റ്റേഡിയം ഉയരുന്നത് കായികമേഖലയിൽ കുതിപ്പുണ്ടാകും.
പ്രതീക്ഷയോടെ കായികപ്രേമികൾ
@ തിരുവല്ലയിലെ പബ്ലിക് സ്റ്റേഡിയത്തിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കായിക വിദ്യാർത്ഥികളെയും പരിശീലകരെയും ബുദ്ധിമുട്ടിക്കുകയാണ്. കായിക പരിശീലനത്തിനുള്ള സംവിധാനങ്ങളോ ചുറ്റുമതിൽ പോലുമോ ഇല്ലാത്ത സ്റ്റേഡിയമാണ് കവിയൂരിൽ ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നത്. തിരുവല്ലയുടെ സമീപ പ്രദേശങ്ങളിലെങ്ങും പഞ്ചായത്തിന്റെയോ നഗരസഭയുടെയോ ഉടമസ്ഥതയിൽ ടർഫ് സ്റ്റേഡിയമില്ല. ഉന്നത നിലവാരത്തിലുള്ള സ്വകാര്യ സ്റ്റേഡിയങ്ങളിൽ വാടക നൽകിയാണ് മിക്കവരും ഇപ്പോൾ കായിക പരിപാടികളും പരിശീലനവും നടത്തുന്നത്.
@ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമ ഉദ്ഘാടനം ചെയ്യാനെത്തിയ പി.ടി. ഉഷ എം.പിക്ക് സ്റ്റേഡിയം വികസനത്തിനായി പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ നിവേദനം നൽകിയിരുന്നു. 1.10കോടി രൂപയുടെ പദ്ധതിയാണ് നിവേദനത്തിൽ സമർപ്പിച്ചത്. തുടർന്ന് എം.പി ആദ്യഗഡുവായി അനുവദിച്ച 25ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്.
1.10 കോടി രൂപയുടെ പദ്ധതി
സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് 25ലക്ഷം രൂപ അനുവദിച്ചിരുന്നു. അടുത്തഘട്ട നിർമ്മാണത്തിന് ആവശ്യമായ തുകയും നൽകും.
പി.ടി ഉഷ എം.പി