നീന്തൽ പരിശീലനത്തിനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
പറവൂർ: കണ്ടനാട് ബോട്ടുജെട്ടിക്ക് സമീപം നീന്തൽ പരിശീലനത്തിനായി കുട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ - ഷിബി ദമ്പതികളുടെ മകൻ ഗോഡ്വിനാണ് (13) ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
കോതാട് ജീസസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായ ഗോഡ്വിൻ ക്ലാസ് കഴിഞ്ഞശേഷം മൂന്ന് കൂട്ടുകാർക്കൊപ്പമാണ് നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്. പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നിനീങ്ങിയ ഗോഡ്വിൻ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനായി ശ്രമിച്ച കുട്ടുകാരനും നീന്തൽ വശമില്ലാതിരുന്നതിനാൽ മുങ്ങിത്താഴ്ന്നു. സമീപത്ത് ജോലി ചെയ്തിരുന്നവർ ബഹളംകേട്ട് ഓടിയെത്തിയാണ് കൂട്ടുകാരനെ രക്ഷപ്പെടുത്തിയത്. ഇതിനിടയിൽ വെള്ളത്തിനടിയിലേയ്ക്ക് താഴ്ന്ന് പോയ ഗോഡ്വിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സ് സ്കൂബ ടീമിന്റെ രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരി: ഗിഫ്റ്റി.