ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; നിലപാടറിയിച്ച് കേന്ദ്രം
ന്യൂഡൽഹി: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് വായ്പ എഴുതിത്തള്ളുക എന്നത്. അതിനാൽത്തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലത്തിലുള്ളത്. ഇക്കാര്യത്തിൽ കേന്ദ്രത്തെ കോടതി രൂക്ഷമായി വിമർശിച്ചെന്നാണ് റിപ്പോർട്ടുകൾ. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന നിർദ്ദേശം ഹൈക്കോടതിയാണ് മുന്നോട്ടുവച്ചത്. ദുരന്തനിവാരണ നിയമത്തിൽ ഇതിനുള്ള വകുപ്പ് ഒഴിവാക്കിയതിനാൽ സാദ്ധ്യമല്ലെന്ന് കേന്ദ്രം മുമ്പ് അറിയിച്ചിരുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുത്തുകൂടേയെന്ന് കോടതിയും ആരാഞ്ഞു. ഇതിനുള്ള മറുപടിക്ക് പല തവണ കേന്ദ്രം സമയം നീട്ടി ചോദിച്ചിരുന്നു. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർ 35.30 കോടി രൂപയാണ് 12 ദേശസാത്കൃത ബാങ്കുകളിൽ നിന്നായി വായ്പയെടുത്തിട്ടുളളത്.