സ്കൂട്ടറിലെത്തിയ സ്ത്രീകൾ ശ്വേതയെ മർദിച്ചു; മഞ്ചേശ്വരത്ത് ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത

Wednesday 08 October 2025 1:26 PM IST

കാസർകോട്: മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കടമ്പാറയിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത്തും (35) സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ ശ്വേതയുമാണ് (27) കഴിഞ്ഞ ദിവസം മരിച്ചത്. ഇവർ ചിലരിൽ നിന്ന് പണം വാങ്ങിയതായി നാട്ടുകാർ പറയുന്നു. കടം കൊടുത്തവർ ശ്വേതയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ രണ്ട് സ്ത്രീകളാണ് ശ്വേതയെ മർദിച്ചത്. ഈ സ്ത്രീകൾ ആരാണെന്നറിയാൻ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, അജിത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സഹോദരി പറയുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ പരാതി ലഭിച്ചാൽ ആത്മഹത്യപ്രേരണക്കു​റ്റം കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ ചിലർ ഭീഷണിപ്പെടുത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കടമ്പാറിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ് ശ്വേത. സ്കൂളിലെ എല്ലാം പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്നാണ് സഹപ്രവർത്തകൾ പറയുന്നത്. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളൊന്നും ശ്വേത പറയാറില്ലെന്നും സഹപ്രവർത്തകർ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അജിത്ത് ഭാര്യ ശ്വേതയേയും മകനെയും കൂട്ടി ബന്തിയോട്ടെ സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെ അധിക സമയം ചെലവഴിച്ചിരുന്നില്ല. ഒരിടം വരാൻ പോകാനുണ്ടെന്നു പറഞ്ഞാണ് മകനെ വീട്ടിലാക്കി ഇറങ്ങിയത്. പിന്നീട് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.

ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ സംസാരിച്ചിരുന്നതായി പറയുന്നു. മംഗളൂരു ആശുപത്രിയിലെത്തിയ മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.