അഞ്ചലിൽ 'ചീറിപ്പാഞ്ഞ്' വാഹനങ്ങൾ; നടപടിയില്ല ,യാത്രക്കാർ ദുരിതത്തിൽ
അഞ്ചൽ: അഞ്ചൽ മേഖലയിൽ വാഹനങ്ങൾ അമിതവേഗതയിൽ കടന്നുപോകുന്നത് കാൽനടയാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവന് വലിയ ഭീഷണിയാകുന്നു. അഞ്ചൽ ടൗൺ, അഞ്ചൽ - ആയൂർ റോഡ്, അഞ്ചൽ ബൈപാസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ പ്രശ്നം രൂക്ഷമായിട്ടുള്ളത്. അമിത വേഗത കാരണം ആളുകൾക്ക് റോഡിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്.
സ്വകാര്യ ബസുകളും ഇരുചക്ര വാഹനങ്ങളും
- സമയക്രമീകരണം പാലിക്കുന്നതിന്റെ പേരിലാണ് സ്വകാര്യ ബസുകൾ അമിതവേഗത്തിൽ ചീറിപ്പായുന്നത്.
- ആളുകളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഒന്നും രണ്ടും പേരെ പിറകിൽ കയറ്റിയാണ് പല ടൂവീലറുകളും സഞ്ചരിക്കുന്നത്. ഇവർ റോഡിലെ സീബ്രാ ലൈനുകൾ പോലും കാര്യമാക്കാറില്ല.
അമിത വേഗതയും അശ്രദ്ധയും
-
അഞ്ചൽ ടൗണിൽ ആളുകൾക്ക് റോഡ് മുറിച്ചു കടക്കണമെങ്കിൽ ഏറെ നേരം കാത്തുനിൽക്കേണ്ടി വരുന്നു.
-
അഞ്ചൽ ബൈപാസിൽ വാഹനങ്ങളുടെ അമിതവേഗത കാരണം അപകടങ്ങൾ പതിവാണ്. ഈ അപകടങ്ങളിൽ കൂടുതലും പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്.
അധികൃതരുടെ അനാസ്ഥ
ഗതാഗത നിയമലംഘനങ്ങളുടെ കാര്യത്തിൽ അധികൃതർ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.
-
അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധനകൾ കർശനമാക്കുന്നത്.
-
അടുത്തിടെ അമിതവേഗതയിൽ പോയ ഒരു ഇരുചക്ര വാഹന യാത്രികനെ പൊലീസ് തടഞ്ഞു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു എസ്.ഐയ്ക്ക് മർദ്ദനമേറ്റിരുന്നു.
സിഗ്നൽ ലൈറ്റുകളുടെ അഭാവം
ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന ടൗണായിട്ടും അഞ്ചലിൽ സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതും അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. ടൗണിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ ഗ്രാമപഞ്ചായത്ത് പുറം തിരിഞ്ഞ സമീപനം സ്വീകരിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.