* കൂടൽമാണിക്യം ദേവപ്രശ്നം * ഭഗവാന് സന്തോഷം; കഴകത്തെ ചൊല്ലി തർക്കവും ബഹളവും
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇന്നലെ തുടങ്ങിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ കഴകം നിയമത്തെ ചൊല്ലി വാക്കുതർക്കവും ബഹളവും. പ്രശ്നത്തിന്റെ മൂന്നാം ഭാഗത്ത് പരിചാരകരെ സൂചിപ്പിക്കുന്ന ഭാഗത്ത് പോരായ്മകളുണ്ടെന്ന് ആചാര്യന്മാർ പറഞ്ഞപ്പോൾ അത് കഴകം നിയമനത്തെ തുടർന്നാണോയെന്ന, ചടങ്ങ് വീക്ഷിക്കാനെത്തിയ കാവനാട് കൃഷ്ണൻ നമ്പൂതിരിയുടെ ചോദ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. എന്നാൽ, അക്കാര്യം ഭഗവാൻ നോക്കുമെന്നും ക്ഷേത്രാധികാരിയുടെ ശാസനയ്‌ക്കാണ് പ്രാധാന്യമെന്നും ആചാര്യന്മാരിലൊരാളായ കൂറ്റനാട് രാവുണ്ണി പണിക്കർ പറഞ്ഞു. നഗരമണ്ണ് മനക്കാരെ തന്ത്രിമാരാക്കിയതിന്റെ ചരിത്രവും വിശദീകരിക്കപ്പെട്ടു. എങ്കിലും തർക്കങ്ങൾ 15 മിനിറ്റ് നീണ്ടു.
കഴകംപ്രവൃത്തി പാരമ്പര്യേതരക്കാർ ചെയ്യുന്നതിൽ വിഷമമുണ്ടെങ്കിലും നിലവിൽ ഭഗവാൻ സന്തോഷവാനാണെന്നാണ് പ്രശ്നത്തിൽ കണ്ടെത്തിയത്. കേസുകൾ ഉത്ഭവിക്കുന്നതിൽ ദേവന് ദു:ഖമുണ്ടെന്ന പരാമർശവുമുണ്ടായി. തങ്ങളല്ല അതിനുകാരണമെന്നും മറ്റുള്ളവർ കേസുമായി വരുമ്പോൾ ദേവസ്വം കക്ഷി ചേരുകയാണെന്നും, കേസുകൾ തുടങ്ങി വച്ചവർ അവസാനിപ്പിക്കണമെന്നും ദേവസ്വം ചെയർമാൻ അഡ്വ.സി.കെ. ഗോപി വിശദീകരിച്ചു.
ക്ഷേത്രത്തിലെ നിവേദ്യത്തിനും അഭിഷേകത്തിനും മറ്റും ഉപയോഗിക്കുന്ന കുലീപനി തീർത്ഥക്കുളം മലിനമാണെന്നും പ്രശ്നത്തിൽ തെളിഞ്ഞു. തന്ത്രിമാരും മേൽശാന്തിമാരും കുളിക്കുന്ന കുളമാണിത്. കുളത്തിലെ മണിക്കിണർ ശുദ്ധിയായി സൂക്ഷിച്ച് വെള്ളമെടുക്കണമെന്ന പരാമർശവുമുണ്ടായി.
പുതിയ കഴകക്കാരൻ ഈഴവസമുദായാംഗം കെ.എസ്. അനുരാഗ് തീർത്ഥകുളത്തിലിറങ്ങിയും തിടപ്പള്ളിയിൽ കയറിയും അശുദ്ധി ഉണ്ടാകാതിരിക്കാൻ ഇപ്പോൾ ചുറ്റമ്പലത്തിനകത്തേക്ക് പ്രത്യേക പൈപ്പിട്ട് മോട്ടോർവച്ചാണ് കഴകം ഉപയോഗത്തിനായി വെള്ളം എത്തിക്കുന്നത്.
തന്ത്രിമാർ ബഹിഷ്കരണം തുടരുന്നു
12 വർഷത്തിലൊരിക്കൽ നടക്കുന്ന അഷ്ടമംഗലപ്രശ്നം ഇന്നലെ അഞ്ചു തന്ത്രി കുടുംബങ്ങളും ബഹിഷ്കരിച്ചു. ദേവസ്വം ഭരണസമിതിയിലെ തന്ത്രി പ്രതിനിധിയായ നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാടും മറ്റൊരു കുടുംബാംഗമായ ചെമ്പാപ്പിള്ളി നാരായണൻ നമ്പൂതിരിപ്പാടും എത്തിയിരുന്നെങ്കിലും സഹകരിച്ചില്ല. തന്ത്രിസമരം തുടങ്ങിയ ശേഷം ചടങ്ങുകൾക്കെത്തുന്ന പടിഞ്ഞാറേമനയിലെ അനുപ്രകാശാണ് ഇന്നലെ പ്രശ്നത്തിന് തന്ത്രി ചെയ്യേണ്ട പ്രധാന ചടങ്ങായ രാശിപൂജ നിർവഹിച്ചത്. ദേവസ്വം ഭരണസമിതിയംഗങ്ങളെല്ലാം ചടങ്ങിനെത്തി.