നടുവേദനയ്ക്കുള്ള ഒറ്റമൂലി, വിഴുങ്ങിയത് ജീവനുള്ള എട്ട് തവളകളെ; പിന്നെ സംഭവിച്ചത്
അസുഖം മാറാൻ പല തരത്തിലുള്ള ഒറ്റമൂലികളും പരീക്ഷിക്കുന്നവരുണ്ടാകും. ചിലത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അത്തരത്തിൽ നടുവേദന മാറ്റാനായി എട്ട് തവളകളെ വിഴുങ്ങിയ വയോധികയാണ് ഇപ്പോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. ചൈനയിൽ രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. എട്ട് ചെറിയ തവളകളെയാണ് എൺപത്തിരണ്ടുകാരിയായ ഷാങ് വിഴുങ്ങിയത്.
നടുവേദനയ്ക്കുള്ള ഒറ്റമൂലിയായി കഴിച്ച സാധനം കടുത്ത വയറുവേദനയടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമായി. ഷാങ് സെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്. 'ജീവനുള്ള എട്ട് തവളകളെയാണ് എന്റെ അമ്മ വിഴുങ്ങിയത്. ഇപ്പോൾ കഠിനമായ വേദനമൂലം നടക്കാൻ പോലും സാധിക്കുന്നില്ല'- വയോധികയുടെ മകൻ പറഞ്ഞു.
വയോധികയ്ക്ക് വളരെക്കാലമായി ഡിസ്‌ക്കിന്റെ പ്രശ്നമുണ്ടായിരുന്നു. തവളകളെ ജീവനോട് വിഴുങ്ങിയാൽ നടുവേദന മാറുമെന്ന് ഷാങിനെ ആരോ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. ഇതുപ്രകാരം തന്റെ കുടുംബാംഗങ്ങളോട് തവളകളെ പിടിച്ചുതരാൻ അവർ ആവശ്യപ്പെടുകയായിരുന്നു. കുടുംബാംഗങ്ങൾ അത് അനുസരിക്കുകയും ചെയ്‌തു.
തവളകളെ വിഴുങ്ങിയതോടെ വയോധികയുടെ ദഹനവ്യവസ്ഥ ആകെ തകരാറിലായി. ഡോക്ടർമാർ അവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. 'തവളകളെ വിഴുങ്ങിയാൽ നടുവേദന മാറുമെന്നതിന് യാതൊരു തെളിവുമില്ല. ഇത് രോഗിയുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ശരീരത്തിൽ ചില പരാദങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യും'- ഡോക്ടർ പറഞ്ഞു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഷാങിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തിട്ടുണ്ട്.