വിഴിഞ്ഞത്ത് എമിഗ്രേഷൻ ഓഫീസ് വരുന്നു; സ്ഥലവും കെട്ടിടവുമായി
കോവളം: വിഴിഞ്ഞത്തെത്തുന്ന കപ്പലുകളിലെ യാത്രക്കാരുടെ രേഖാപരിശോധനയ്ക്കായി കടൽ ചെക്ക് പോസ്റ്റും തുറമുഖ ഓഫീസും സ്ഥാപിക്കും. ഇത് സംബന്ധിച്ചുള്ള രേഖകൾ തുറമുഖ വകുപ്പ് എമിഗ്രേഷൻ അധികൃതർക്ക് കൈമാറി.
വിഴിഞ്ഞത്തെ നിലവിലെ തുറമുഖ ഓഫീസ് വളപ്പിലുള്ള കെട്ടിടമാണ് എമിഗ്രേഷൻ ഓഫീസായി പ്രവർത്തിക്കുക. കെട്ടിടവും പരിസരവും എമിഗ്രേഷൻ വകുപ്പിന് കൈമാറി. ഇനി കെട്ടിടത്തിന്റെ നവീകരണവും യന്ത്രസാമഗ്രികൾ സ്ഥാപിക്കലുമാണുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എമിഗ്രേഷൻ ഓഫീസ് വിഴിഞ്ഞത്ത് തുടങ്ങുന്നതെന്ന് അധികൃതർ പറഞ്ഞു. വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്ത് കപ്പലുകൾ വന്നു പോകുന്ന ലീവേർഡ് വാർഫിലെ കസ്റ്റംസ് കെട്ടിടത്തിന് അനുബന്ധമായുള്ള രണ്ട് ട്രാൻസിസ്റ്റ് ഷെഡുകളാണ് കടൽ ചെക്ക് പോസ്റ്റിന് അനുവദിച്ചിരിക്കുന്നത്. ഇവിടെ യാത്രക്കാർക്കുള്ള ഫെസിലിറ്റേഷൻ സെന്ററും നിർമ്മിക്കും.
ലീവേർഡ് വാർഫിലുള്ളത്
- യാത്രക്കാർക്ക് വിശ്രമിക്കാൻ സൗകര്യം,
- കുടിവെള്ളം,
- കമ്പ്യൂട്ടർ,
- ടേക്ക് എവേ കൗണ്ടറുകൾ,
- എമിഗ്രേഷൻ കൗണ്ടറുകൾ
- വിഴിഞ്ഞത്തെ നിലവിലെ തുറമുഖ ഓഫീസിനോട് അനുബന്ധമായുള്ള കെട്ടിടമാണ് എമിഗ്രേഷൻ ഓഫീസായി പ്രവർത്തിക്കുക.
- അസി. ഫോറിൻ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ (എ.എഫ്.ആർ.ആർ.ഒ) അടക്കം 10 ഉദ്യോഗസ്ഥരാണ് ഇവിടെയുണ്ടാകുക.
- യാത്രക്കാരുടെ വിവരശേഖരണം, വന്നുപോകുന്ന യാത്രാക്കപ്പലുകളുടെ വിശദവിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള മാസ്റ്റർ സെർവർ, കമ്പ്യൂട്ടർ സംവിധാനം അടക്കമുള്ള ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും.