തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ട് , 8 സബ് ഗ്രൂപ്പുകളിൽ അരക്കോടി കട്ടു

Friday 10 October 2025 12:00 AM IST

ആലപ്പുഴ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം മുതൽ ചേർത്തലവരെയുള്ള എട്ട് ദേവസ്വം സബ് ഗ്രൂപ്പുകളിൽ നിന്ന് അപഹരിക്കപ്പെട്ടത് 50,79,502 രൂപ. ഏറ്റവുമൊടുവിൽ പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിലാണിത്. 2012 മുതൽ 18വരെയുള്ള കാലഘട്ടത്തിലെ കണക്കാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2020-21 മുതൽ 2025 സെപ്തംബർ 30 വരെയുള്ള ഓഡിറ്റിംഗ് നടന്നുവരികയാണ്. പരിമിതമായ ജീവനക്കാരുമായാണ് ഓഡിറ്റിംഗ് നടക്കുന്നത്. അതിനാൽ എല്ലാവിധ തട്ടിപ്പുകളും പുറത്തുവരിക എളുപ്പമല്ല. 2019-20ലെ കണക്കും പുറത്തുവരേണ്ടതുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 223 സബ് ഗ്രൂപ്പ് ദേവസ്വങ്ങളിൽ 2019-20 വർഷത്തിൽ 66 സബ് ഗ്രൂപ്പുകളിലാണ് ഓഡിറ്റ് നടന്നത്. ബാക്കിയുളള 157 സബ്‌ ഗ്രൂപ്പുകളിൽ ഓഡിറ്റുണ്ടായില്ല. ഈ കാലയളവിൽ ചെറിയ തുകകൾ അപഹരിച്ചവർ പണം പലിശ സഹിതം തിരിച്ചടച്ച് കേസ് ഒഴിവാക്കി. വൻ തുകകൾ അപഹരിച്ചവർ വിജിലൻസ് കേസുകളിൽ പ്രതികളായി അന്വേഷണവും വിചാരണയും നേരിടുന്നുണ്ട്.

നടപടിയും വഴിപാട്

ജീവനക്കാർ വിരമിക്കുകയോ മരിക്കുകയോ ചെയ്തതിനുശേഷമാണ് പണാപഹരണം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ കണ്ടെത്തുന്നതെങ്കിൽ പെൻഷൻ തടയുക മാത്രമാണ് പോംവഴി. സഹതാപവും രാഷ്ട്രീയ ഇടപെടലുകളും കാരണം ഇത്തരം നടപടികളും ഫലവത്താകാറില്ല. പിടിക്കപ്പെടുന്ന പല കേസുകളും ഒതുക്കിത്തീർക്കുകയാണ് പതിവ്.

2012-13 മുതൽ 2016-17വരെയുള്ള ഓഡിറ്റിംഗിൽ കണ്ടെത്തിയ ക്രമക്കേടുകൾ

(വർഷം , ക്ഷേത്രം, തുകയെന്ന ക്രമത്തിൽ)

2013......ചേർത്തല കാർത്ത്യായനി ക്ഷേത്രം......... 4,61,469

2013......മേലില ദേവസ്വം ക്ഷേത്രം.............................5,91,310

2016......വെളിനെല്ലൂർ ക്ഷേത്രം.................................10,57,635

2018......തെള്ളിയൂർക്കാവ് ക്ഷേത്രം.............................9,61,491

2018......തിരുവൻവണ്ടൂർ ക്ഷേത്രം.............................2,16,639

2018......അണിയൂർ സബ് ഗ്രൂപ്പ്..................................4,91,353

2019......തേവലപ്പുറം ക്ഷേത്രം......................................4,58,971

2015......ചവറ ദേവസ്വം.................................................8,40,634

ആകെ............................................................................50,79,502