ടാറ്റ ട്രസ്റ്റ്സ് അംഗങ്ങളുടെ നിര്‍ണായക യോഗം, ഏറ്റുമുട്ടലിന്റെ പാതയില്‍ നോയല്‍ ടാറ്റയും മെഹ്ലി മിസ്ട്രിയും

Friday 10 October 2025 12:13 AM IST

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റ സണ്‍സിന്റെ ഭൂരിപക്ഷ ഓഹരിയുടമകളായ ടാറ്റ ട്രസ്റ്റ്സിലെ അധികാരത്തര്‍ക്കത്തിനിടെ ട്രസ്റ്റികളുടെ നിര്‍ണായക യോഗം ഇന്ന് മുംബയില്‍ നടക്കും. ടാറ്റ ട്രസ്റ്റ്സിന്റെ ദീര്‍ഘകാല ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയുടെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ശോഭ കെടുത്തിയാണ് തര്‍ക്കം രൂക്ഷമായത്. ട്രസ്റ്റ്സിന്റെ ചെയര്‍മാനായ നോയല്‍ ടാറ്റയുടെ ഗ്രൂപ്പും, ഷപൂര്‍ജി പല്ലോന്‍ജി കുടുംബാംഗവും അന്തരിച്ച സൈറസ് മിസ്ട്രിയുടെ അടുത്ത ബന്ധുവുമായ മെഹ്ലി മിസ്ട്രിയുടെ നേതൃത്വത്തിലുള്ള പക്ഷവുമാണ് പോരാടുന്നത്.

ഉപ്പ് മുതല്‍ ഐ.ടി വരെയുള്ള മേഖലകളില്‍ സാന്നിദ്ധ്യമുള്ള രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരികള്‍ ടാറ്റ ട്രസ്റ്റ്സിന്റെ കൈവശമാണ്. നോയല്‍ ടാറ്റയും വേണു ശ്രീനിവാസനുമാണ് ട്രസ്റ്റിലെ പ്രധാന അംഗങ്ങള്‍. മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിംഗ്, മെഹ്ലി മിസ്ട്രി, പ്രമുഖ അഭിഭാഷകന്‍ ഡാരിയസ് ഖംബഡ, ജഹാംഗീര്‍ എച്ച്.സി ജഹാംഗീര്‍, സിറ്റി ഇന്ത്യയുടെ മുന്‍ സി.ഇ.ഒ പ്രമിത് സാവേരി എന്നിവരാണ് മറ്റ് ട്രസ്റ്റികള്‍. ഇതില്‍ വേണു ശ്രീനിവാസനും വിജയ് സിംഗും നോയല്‍ ടാറ്റയോട് ആഭിമുഖ്യം പുലര്‍ത്തുന്നു. മറ്റ് മൂന്നുപേരും മെഹ്ലി മിസ്ട്രിയോടൊപ്പമാണ്. ഷപൂര്‍ജി പല്ലോന്‍ജി കുടുംബത്തിന് ടാറ്റ സണ്‍സില്‍ 18.37 ശതമാനം ഓഹരികളുണ്ട്.

തര്‍ക്കങ്ങളുടെ തുടക്കം

സെപ്തംബര്‍ 11ന് നടന്ന ടാറ്റ ട്രസ്റ്റ്സിന്റെ ബോര്‍ഡ് യോഗത്തില്‍ 77 വയസുള്ള വിജയ് സിംഗിനെ ടാറ്റ സണ്‍സിന്റെ ഡയറക്ടറായി പുനര്‍നിയമിക്കാന്‍ നോയല്‍ ടാറ്റ വിഭാഗം നിര്‍ദ്ദേശിച്ചതിനെ മെഹ്ലി പക്ഷം എതിര്‍ത്തതോടെയാണ് തര്‍ക്കം രൂക്ഷമായത്. 75 കഴിഞ്ഞ ഡയറക്ടര്‍മാരെ ഓരോ വര്‍ഷവും പുനര്‍നിയമിക്കണമെന്ന നയം രത്തന്‍ ടാറ്റയുടെ മരണത്തിന് ശേഷം നടപ്പാക്കിയിരുന്നു. വിജയ് സിംഗിന്റെ കാലാവധി കഴിഞ്ഞതും വീണ്ടും നിയമിക്കാനുള്ള തീരുമാനവും മുന്‍കൂര്‍ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് മെഹ്ലി പക്ഷം നിര്‍ദ്ദേശത്തെ എതിര്‍ത്തത്. അതേസമയം ബോര്‍ഡിലെ മേധാവിത്വം ഉപയോഗപ്പെടുത്തി ടാറ്റ ട്രസ്റ്റ്സിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് മിസ്ട്രി ഗ്രൂപ്പിന്റെ നീക്കമെന്ന് നോയല്‍ ടാറ്റ പക്ഷവും ആരോപിച്ചു.

ആന്തരികമായി പരിഹരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഏറ്റവും പ്രധാന ബിസിനസ് ഗ്രൂപ്പായ ടാറ്റ സണ്‍സിലെ തര്‍ക്കങ്ങള്‍ ആഭ്യന്തരമായി പരിഹരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു. നോയല്‍ ടാറ്റയും വേണു ശ്രീനിവാസനും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

സമാധാനത്തിലേക്ക്?

ടാറ്റ ട്രസ്റ്റ്സിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം തുടരുകയാണ്. ടാറ്റ സണ്‍സിനെ സ്വകാര്യ കമ്പനിയായി നിലനിറുത്താന്‍ എല്ലാ ട്രസ്റ്റികളും ധാരണയിലെത്തിയെന്നാണ് വിവരം. ഇന്ന് നടക്കുന്ന ട്രസ്റ്റ് യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും.

ടാറ്റ ഗ്രൂപ്പ് ആസ്തി - 18,000 കോടി രൂപ