മോദിയെ കണ്ട് മുഖ്യമന്ത്രി: വയനാടിന് 2,221 കോടി ഗ്രാന്റായി വേണം

Saturday 11 October 2025 1:26 AM IST

, എയിംസ് കോഴിക്കോട്ട് അനുവദിക്കണം

ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് (എൻ.ഡി.ആർ.എഫ്) 2,221.03 കോടി രൂപ ഗ്രാന്റായി അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വായ്‌പ ബാധ്യതയാകുമെന്നതിനാൽ ഗ്രാന്റായി വേണമെന്നാണ് ആവശ്യപ്പെട്ടത്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ,നിർമ്മല സീതാരാമൻ, നിതിൻ ഗഡ്‌കരി, ജെ.പി. നദ്ദ എന്നിവരെയും സന്ദർശിച്ചു.

കോഴിക്കോട് ഉടൻ എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടും ജെ.പി. നദ്ദയോടും ആവശ്യപ്പെട്ടു.

ദേശീയ ഫോറൻസിക് സയൻസ് സർവ്വകലാശാല പ്രാദേശിക കാമ്പസ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകി. മാവോയിസ്റ്റ് ബാധിത ജില്ലകൾക്കുള്ള സുരക്ഷാ സഹായം കണ്ണൂർ, വയനാട് ജില്ലകൾക്ക് തുടരും.

നിർമ്മല സീതരാമനുമായുള്ള ചർച്ചയിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലും ഗഡ്‌കരിയെ കണ്ടപ്പോൾ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു.

ഔട്ടർ റിംഗ് റോഡ് നിർമ്മാണം

ജനുവരിയിൽ തുടങ്ങും

(മന്ത്രി ഗഡ്‌കരിയുടെ ഉറപ്പുകൾ)

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് (എൻ.എച്ച് 866) പ്രവൃത്തി ഉദ്ഘാടനം ജനുവരിയിൽ കൊല്ലം - ചെങ്കോട്ട ഗ്രീൻ ഫീൽഡ് പാത (എൻ.എച്ച് 744) പ്രവൃത്തി ഉദ്ഘാടനം ഉടൻ.

 എറണാകുളം ബൈപ്പാസ് പണി ജനുവരിയിൽ തുടങ്ങും.

 ഇടമൺ- കൊല്ലം റോഡിന്റെ പരിഷ്കരിച്ച ഡി.പി.ആർ ഡിസംബറിൽ

കടമെടുപ്പ് വെട്ടിക്കുറച്ചത്

പിൻവലിക്കണം

(പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിച്ച ആവശ്യങ്ങൾ)

 കടമെടുപ്പ് ശേഷി പുനഃസ്ഥാപിക്കൽ, ഐ.ജി.എസ്.ടി റിക്കവറി തിരികെ നൽകൽ, ബഡ്‌ജറ്റിന് പുറത്തെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് പിൻവലിക്കണം. ജി.എസ്.ഡി.പിയുടെ 0.5% അധികമായി കടമെടുക്കാൻ അനുവാദം, ദേശീയപാത ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25% തുകയ്‌ക്ക് തുല്ല്യമായ വായ്‌പയ്‌ക്ക് അനുമതി

 നെല്ല് സംഭരണ വകയിൽ സാങ്കേതിക കാരണത്താൽ തടഞ്ഞ 221.52 കോടിയും ഗതാഗത നിരക്കുമായി ബന്ധപ്പെട്ട 257.41 കോടി രൂപയും ഉൾപ്പെടെ നൽകണം.

കടമായും വായ്പയായും

12650 കോടി വേണം

(നിർമ്മല സീതാരാമനോട് ആവശ്യപ്പെട്ടത്)

ദേശീയപാത ഭൂമി ഏറ്റെടുക്കലിന് നൽകിയതിന് പകരമായി 6,000 കോടി രൂപയുടെ അധിക വായ്‌പാ അനുമതി.

മൂലധനച്ചെലവിന് ഏകദേശം 6,650 കോടി രൂപ അധികമായി കടമെടുക്കാൻ അനുവദിക്കുക.

 ഐ.ജി.എസ്.ടി റിക്കവറിയുടെ ഭാഗമായി തിരിച്ചുപിടിച്ച 965 കോടി രൂപ തിരികെ നൽകുക. റിക്കവറി മാറ്റിവയ്ക്കുക.

ബഡ്‌ജറ്റ് ഇതര കടമെടുപ്പുകളുടെ പേരിൽ കുറച്ച 4,711 കോടി രൂപ അടുത്ത ധനകാര്യ കമ്മിഷന്റെ കാലയളവിലേക്ക് മാറ്റുക.

സി.എ.പി.എഫ് കുടിശ്ശിക വേഗത്തിൽ ക്രമീകരിക്കുക