മീഡിയേഷൻ ഫോർ ദി നേഷൻ' കാമ്പയിൻ: ജില്ലയിൽ കെട്ടിക്കിടന്ന 368 കേസ് തീർപ്പാക്കി

Saturday 11 October 2025 1:05 AM IST

പാലക്കാട്: കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് വേഗത്തിൽ തീർപ്പുകൽപ്പിച്ച് കക്ഷികൾക്ക് യഥാസമയം നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന 'മീഡിയേഷൻ ഫോർ ദി നേഷൻ' കാമ്പയിൻ പാലക്കാട് ജില്ലയിൽ വൻ വിജയം. സുപ്രീം കോടതിയുടെ കീഴിലുള്ള മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ പ്രോജക്ട് കമ്മിറ്റിയും (എം.സി.പി.സി) നാഷണൽ ലീഗൽ സർവ്വീസസ് അതോറിറ്റിയും സംയുക്തമായി രാജ്യവ്യാപകമായി നടത്തിയ കാമ്പയിനിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടി നടന്നത്. 2025 ജൂലായ് ഒന്നു മുതൽ സെപ്തംബർ 30 വരെ നീണ്ടുനിന്ന കാമ്പയിനിലൂടെ 368 കേസുകൾ തീർപ്പാക്കി. ജില്ലയിലെ വിവിധ കോടതികളിൽ നിന്ന് ജൂലായ് 1 മുതൽ 31 വരെയുള്ള പ്രത്യേക കേസ് ലിസ്റ്റിൽ ഉൾപ്പെടുത്തി 1705 കേസുകളാണ് മദ്ധ്യസ്ഥതയ്ക്കായി റഫർ ചെയ്തിരുന്നത്. തീർപ്പാക്കിയ കേസുകളിൽ 10 വർഷത്തിലധികം പഴക്കമുള്ള 11 കേസുകൾ ഉൾപ്പെടുന്നു. ഇതിൽ 1982ൽ ഫയൽ ചെയ്ത ഒരു കേസും മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കഴിഞ്ഞത് നേട്ടമാണ്. വൈവാഹിക തർക്ക കേസുകൾ, അപകട ക്ലെയിം കേസുകൾ, ഗാർഹിക അതിക്രമ കേസുകൾ, ചെക്ക് ബൗൺസ് കേസുകൾ, വാണിജ്യ തർക്ക കേസുകൾ, ഉപഭോക്തൃ തർക്ക കേസുകൾ, പാർട്ടീഷൻ കേസുകൾ, കടം വീണ്ടെടുക്കൽ കേസുകൾ, ഒഴിപ്പിക്കൽ കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, സർവീസ് വിഷയ കേസുകൾ തുടങ്ങി വിവിധ തരം കേസുകളാണ് മദ്ധ്യസ്ഥതയ്ക്ക് റഫർ ചെയ്ത് തീർപ്പാക്കിയത്. കക്ഷികളുടെ സൗകര്യം കണക്കിലെടുത്ത് നേരിട്ടും ഓൺലൈനിലൂടെയും മദ്ധ്യസ്ഥ ചർച്ചകൾ നടത്തി. സൗജന്യവും സൗഹാർദ്ദപരവുമായാണ് മദ്ധ്യസ്ഥത നടത്തിയത്. മദ്ധ്യസ്ഥതയിൽ തീർപ്പാക്കുന്ന കേസുകൾക്ക് കോടതിയിൽ അടച്ച കോടതിച്ചെലവ് കക്ഷികൾക്ക് തിരികെ ലഭിക്കുകയും ചെയ്യും.