എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അനുനയ നീക്കവുമായി മന്ത്രി ശിവൻകുട്ടി ചങ്ങനാശേരി അരമനയിൽ

Sunday 12 October 2025 12:00 AM IST

ചങ്ങനാശേരി അരമനയിലെത്തിയ മന്ത്രി വി.ശിവൻകുട്ടി ആർച്ച് ബിഷപ്പ് തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തുന്നു. ജോസ് കെ.മാണി എം.പി, ജോബ് മൈക്കിൾ എം.എൽ.എ തുടങ്ങിയവർ സമീപം

ചങ്ങനാശേരി : എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമന വിഷയത്തിൽ സഭാനേതൃത്വത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രി വി.ശിവൻകുട്ടി ചങ്ങനാശേരി അരമനയിൽ ആർച്ച് ബിഷപ്പ് തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയും ഒപ്പമുണ്ടായിരുന്നു. അരമണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടു. 13 ന് മാനേജ്മെന്റുകളുമായി ചർച്ചയുണ്ട്. വിഷയത്തിൽ സർക്കാരും ക്രൈസ്തവ മാനേജ്‌മെന്റുകളും തമ്മിൽ ഏതാനും നാളുകളായി അഭിപ്രായ വ്യത്യാസത്തിലാണ്.

എൻ.എസ്.എസ് മാനേജ്‌മെന്റ് സുപ്രീം കോടതിയിൽ നിന്ന് നേടിയെടുത്ത അനുകൂലവിധി തങ്ങൾക്കും ബാധകമാക്കണമെന്ന ക്രൈസ്തവ മാനേജ്‌മെന്റുകളുടെ നിലപാടിനെതിരെ മന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മാനേജ്‌മെന്റുകളുടെ നേതൃത്വത്തിൽ പ്രതിഷേധം കടുപ്പിക്കുകയും, പ്രതിപക്ഷം സമരം ഏറ്റെടുക്കുകയും ചെയ്തതോടെ കേരള കോൺഗ്രസ് നേതൃത്വം മന്ത്രിയെക്കണ്ടിരുന്നു. തുടർന്നാണ് നിലപാടിൽ അയവ് വരുത്താൻ സർക്കാർ നിർബന്ധിതമായത്. സന്ദർശനം സൗഹാർദ്ദപരമായിരുന്നു എന്ന് മന്ത്രി പ്രതികരിച്ചു. ഭിന്നശേഷി നിയമനത്തിൽ പൊതുസമൂഹത്തിന്റെ ആശങ്ക ദൂരീകരിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ജോബ് മൈക്കിൾ എം.എൽ.എ,​ അതിരൂപതാ വികാരി ജനറാൾ ആന്റണി ഏത്തക്കാട്ട്, കോർപ്പറേറ്റ് മാനേജർ ജോബി മൂലയിൽ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.