മാലിന്യത്തിൽ നിന്ന് പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തു
മലപ്പുറം: മാലിന്യകൂമ്പാരമായിരുന്ന മലപ്പുറം പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ട് വീണ്ടെടുത്തത് ആഘോഷമാക്കി മന്ത്രി എം.ബി.രാജേഷ്. മാലിന്യം സംസ്‌കരിച്ച് വീണ്ടെടുത്ത ഭൂമിയിൽ ഗോൾകീപ്പറായി നിന്ന പി.ഉബൈദുള്ള എം.എൽ.എയെ കാഴ്ചക്കാരനാക്കി മന്ത്രി ഷൂട്ടൗട്ടിലൂടെ ഗോൾ നേടി. ഗ്രൗണ്ട് വീണ്ടെടുത്തത് വഴി 4.5 ഏക്കർ ഭൂമിയാണ് തിരിച്ച് പിടിച്ചത്. കുട്ടികൾക്കായി ശുചിത്വ സ്‌കോളർഷിപ്പ് നൽകുകയും ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് മന്ത്രി ഉദ്ഘാടനചടങ്ങിൽ പറഞ്ഞു. പി ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷനായി. പുളിയേറ്റുമ്മൽ ഗ്രീൻബെൽറ്റ് പദ്ധതി ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. നഗരസഭയിലെ ഹരിതകർമസേനയെ ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ആദരിച്ചു. കെ.എസ്.ഡബ്ല്യൂ.എം.പി. ഡയറക്ടർ ദിവ്യ എസ്.എയ്യർ, ജില്ലാ കളക്ടർ വി. ആർ.വിനോദ്, നഗരസഭ ചെയർമാൻ മുജീബ് കാടേരി സംസാരിച്ചു. തിരിച്ചെടുത്ത ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കൺവെൻഷൻ സെന്റർ, കോർട്ട്, ടർഫ് ഗ്രൗണ്ട്, പാർക്ക്, ഓപ്പൺ ജിം ഉൾപ്പെടെ സജ്ജമാക്കാനാണ് നഗരസഭയുടെ പദ്ധതി.
ബയോമൈനിംഗ് പദ്ധതി
- ലോക ബാങ്കിന്റെയും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് മാലിന്യക്കൂനകൾ നീക്കം ചെയ്തത്.
- സംസ്ഥാനത്തെ 20 നഗരഭരണ പ്രദേശങ്ങളിലാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ആദ്യം പൂർത്തിയാകുന്നത് മലപ്പുറത്താണ്.
- വർഷങ്ങളായി മലപ്പുറം നഗര പ്രദേശങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങളായിരുന്നു പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളിയിരുന്നത്.
- മാലിന്യങ്ങളെ കമ്പി, മണൽ, കല്ല് തുടങ്ങിയ വിവിധ ഇനങ്ങളായി വേർതിരിച്ചാണ് ബയോമൈനിങ് പദ്ധതി പൂർത്തീകരിച്ചത്.
വീണ്ടെടുത്തത് വഴി 4.5 ഏക്കർ ഭൂമി