വനം ഉദ്യോഗസ്ഥർക്കെതിരെ കൃഷിമന്ത്രി
Sunday 12 October 2025 3:42 AM IST
ആലപ്പുഴ: പന്നി കുത്തിയ കർഷകർക്ക് അഞ്ച് വർഷമായിട്ടും നഷ്ടപരിഹാരം നൽകാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൃഷിമന്ത്രി പി. പ്രസാദ്. ഉദ്യോഗസ്ഥർ ചക്രവർത്തിമാരല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കാനായി പാലമേൽ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം. പി.എസ്.സി പരീക്ഷ എഴുതി ജോലി കിട്ടിയെന്ന ഭാവം ആർക്കും വേണ്ട. നഷ്ടപരിഹാരം വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വനം മന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഫയലിൽ ഒപ്പിടാത്ത ഡോക്ടർക്കെതിരെയും നടപടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കൃഷിയിടത്തിലെ പന്നി ശല്യത്തിന് പരിഹാരമുണ്ടാക്കാൻ കൊല്ലുന്ന പന്നിയെ തിന്നാൻ കേന്ദ്ര നിയമം അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.