അലീസ ഹീലിക്ക് തകര്‍പ്പന്‍ സെഞ്ച്വറി 142(107); റണ്‍മല താണ്ടി ഓസ്‌ട്രേലിയ, ഇന്ത്യ വീണ്ടും തോറ്റു

Sunday 12 October 2025 10:44 PM IST

വിശാഖപട്ടണം: വനിതകളുടെ ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഒരു ഓവറും മൂന്ന് വിക്കറ്റുകളും ശേഷിക്കെ മറികടന്നു. 107 പന്തുകളില്‍ നിന്ന് 142 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ച ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലിയാണ് മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്. വനിതകളുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസിന് കൂടിയാണ് മത്സരം സാക്ഷിയായത്.

ഓപ്പണര്‍മാരായ അലീസ ഹീലി - ഫീബി ലിച്ഫീല്‍ഡ് 40(39) എന്നിവര്‍ 85 റണ്‍സിന്റെ തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് നല്‍കിയത്. 21 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്‌സ്. പരിക്കേറ്റ മടങ്ങിയ ശേഷം തിരിച്ചെത്തിയ എലീസ് പെറി 47(52) റണ്‍സ് നേടി പുറത്താകാതെ നിന്ന് ഓസീസ് ജയം ഉറപ്പിക്കുകയായിരുന്നു. കിം ഗാര്‍ത്ത് 14*(13) പെറിക്ക് മികച്ച പിന്തുണ നല്‍കി. ബെത്ത് മൂണി 4(8), അനബെല്‍ സതര്‍ലാന്‍ഡ് 0(2), ആഷ്‌ലി ഗാര്‍ഡിനര്‍ 45(46), താഹ്‌ലിയ മഗ്രാത് 12(8), സോഫി മൊളീന്‍സ് 18(19) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ഇന്ത്യക്ക് വേണ്ടി ശ്രീ ചരണി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അമന്‍ജോത് കൗറും ദീപ്തി ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ലോകകപ്പിന് തുടക്കം കുറിച്ച ഇന്ത്യ പിന്നീട് തുടര്‍ച്ചയായി തോല്‍ക്കുന്ന രണ്ടാമത്തെ മത്സരമാണ് ഓസീസിനെതിരെ നടന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയോടും ഇതേ വേദിയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 330 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 30 ഓവറില്‍ 192ന് ഒന്ന് എന്ന അതിശക്തമായ നിലയില്‍ നിന്നാണ് ഇന്ത്യ 330 റണ്‍സില്‍ ഒതുങ്ങിയത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ ഇന്ത്യന്‍ മദ്ധ്യനിരയ്ക്കും ലോവര്‍ ഓര്‍ഡറിനും കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ 400ന് അടുത്ത് വരെ എത്തുമായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അനബെല്‍ സതര്‍ലാന്‍ഡ് ആണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്.

ഓപ്പണര്‍മാരായ പ്രതിക റാവല്‍ 75(96), സമൃതി മന്ദാന 80(66) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 155 റണ്‍സാണ് നേടിയത്. മന്ദാനയെ പുറത്താക്കിയ സതര്‍ലാന്‍ഡ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വന്ന ഹാര്‍ലീന്‍ ഡീയോള്‍ 38(42), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രതീത് കൗര്‍ 22(17), ജെമീമ റോഡ്രിഗ്സ് 33(21), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 32(22) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ആര്‍ക്കും വലിയ ഇന്നിംഗ്സ് കളിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി.

അമന്‍ജോത് കൗര്‍ 16(12), ദീപ്തി ശര്‍മ്മ 1(6), ക്രാന്തി ഗൗഡ് 1(3), ശ്രീ ചരണി 0(2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. സ്നേഹ് റാണ 8*(6) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന 192ന് ഒന്ന് എന്ന നിലയില്‍ നിന്ന് 18.5 ഓവറുകള്‍ കൂടി ബാറ്റ് ചെയ്തപ്പോള്‍ 138 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. സതര്‍ലാന്‍ഡിന് പുറമേ സോഫി മൊളീന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മേഗന്‍ ഷട്ട്, ആഷ്ലി ഗാര്‍ഡനര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.