ഭൂമി തരംമാറ്റത്തിന് വേണം വേഗം; പരിഹരിക്കാൻ 27,773 അപേക്ഷകൾ

Monday 13 October 2025 12:00 AM IST

മലപ്പുറം: ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റുന്നതിനായി ജില്ലയിൽ തീർപ്പാക്കാനുള്ളത് 27,773 അപേക്ഷകൾ. രണ്ടുവർഷത്തിലധികം പഴക്കമുള്ള അപേക്ഷകളടക്കം ഇക്കൂട്ടത്തിലുണ്ട്. നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി 2018ൽ നിലവിൽ വന്ന ശേഷം 73,000ത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഭൂമി തരം മാറ്റാനുള്ള അപേക്ഷകളുടെ എണ്ണം കൂടിയതും റവന്യൂ, കൃഷി വകുപ്പുകളിലെ ജീവനക്കാരുടെ കുറവും നടപടിക്രമങ്ങളിലെ സങ്കീർണ്ണതകളുമാണ് അപേക്ഷകൾ തീർപ്പാക്കുന്നത് വൈകാൻ കാരണമെന്നാണ് അധികൃതരുടെ വാദം. റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം ഇതുവരെ 180ൽ പരം ഹെക്ടർ ഭൂമിയാണ് ജില്ലയിൽ തരംമാറ്റിയിട്ടുള്ളത്. മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിലാണ് 20,000ത്തിന് മുകളിൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ- 72,766 അപേക്ഷകൾ. പാലക്കാട് 21,287 ,​ തൃശൂരിൽ 19,587, ആലപ്പുഴയിൽ 12,642 അപേക്ഷകൾ എന്നിങ്ങനെ തീർപ്പാക്കാനുണ്ട്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് 3,681 എണ്ണം.

റവന്യൂ വകുപ്പിൽ ദൈന്യംദിന പ്രവർത്തനങ്ങൾക്കൊപ്പം ഡിജിറ്റൽ റീസർവേ ഒരുഭാഗത്ത് സജീവമായി തുടരുന്നതിനാൽ ജീവനക്കാരെ മറ്റ് ജോലികൾക്ക് നിയോഗിക്കുന്നതിലും പരിമിതികളുണ്ട്. ഇതിനൊപ്പം ജീവനക്കാരുടെ കുറവ് കൂടിയാവുന്നതോടെ നടപടിക്രമങ്ങൾ പിന്നെയും നീളുകയാണ്. സർവെയർ തസ്തികയിൽ മാത്രം 54 ഒഴിവുകൾ ജില്ലയിലുണ്ട്.

ലൈഫിന് വേണം വേഗം

  • ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ ഉടമസ്ഥന് താമസിക്കുന്നതിനായി വീട് വയ്ക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിൽ 10 സെന്റ് വരെയും മുനിസിപ്പാലിറ്റികളിൽ അഞ്ച് സെന്റ് വരെയും നെൽവയൽ നികത്താനാവും.
  • ലൈഫ് മിഷനിൽ ഉൾപ്പെട്ട വീടുകൾ നിർമ്മിക്കുന്നതിന് അടക്കം ഭൂമിതരം മാറ്റത്തിന് അപേക്ഷിച്ചവർ നടപടികൾ നീളുന്നത് മൂലം പ്രയാസത്തിലാണ്.
  • റെലിസ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്. വീട് നിർമ്മാണത്തിനായി സമർപ്പിക്കുന്ന അപേക്ഷകൾ വേർതിരിച്ച് ലഭ്യമാക്കുവാൻ പോർട്ടലിൽ സാങ്കേതിക സംവിധാനമില്ല. ഈ സൗകര്യം ഒരുക്കിയാൽ ലൈഫ് പദ്ധതി അപേക്ഷകളിലടക്കം വേഗത്തിൽ കണ്ടെത്താനും തുടർനടപടികൾക്കും സഹായിക്കും.