അമീബിക് മസ്തിഷ്‌ക ജ്വരത്തിൽ ഇരട്ടി വ‌ർദ്ധനവ്; ഉറവിടം അവ്യക്തം

Tuesday 14 October 2025 12:07 AM IST

മലപ്പുറം: ജില്ലയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് എട്ട് മരണങ്ങളുണ്ടായിട്ടും രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. കിണർ വെള്ളത്തിൽ വരെ അമീബയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രോഗ ഉറവിടം കണ്ടെത്തുക പ്രയാസകരമാണ് എന്നതാണ് ആരോഗ്യ വകുപ്പിന് കുഴക്കുന്നത്. കിണറുകളിൽ ഉൾപ്പെടെ ക്ലോറിനേഷൻ നടത്തി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശകതമാക്കിയിട്ടുണ്ടെങ്കിലും രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് ഒരു മരണമുണ്ടായി. ജില്ലയിൽ ഈ വർഷം 22 പേരെ അമീബിക് മസ്തിഷ്‌ക ജ്വരം സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും മരണങ്ങളുണ്ടായതും മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് ആറ് മരണങ്ങളും 19 പേർക്ക് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്, തിരുവന്തപുരത്ത് 17 രോഗബാധിതരും നാല് മരണങ്ങളുമുണ്ടായി. ജനങ്ങളുടെ സഹകരണവും പങ്കാളിത്വവും രോഗ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളിലും നിർണ്ണായകമാണ്. അതേസമയം,​ ആരോഗ്യ പ്രവർത്തകർ കിണറുകളിലെ ക്ലോറിനൈസ് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ പോലും ഇതിന് തയ്യാറാവാത്തവർ കുറവല്ല. മത്സ്യങ്ങളുള്ള കിണറുകളിൽ അമീബ വളരില്ലെന്ന തെറ്റായ ധാരണ പലരും വെച്ചു പുലർത്തുന്നുണ്ട്.

രോഗബാധിതർ ഇരട്ടിയായി കഴിഞ്ഞ വർഷം ജില്ലയിൽ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും ഉണ്ടായി. എന്നാൽ ഈ വർഷം രോഗബാധിതരുടെയും മരണങ്ങളുടെയും എണ്ണം ഇരട്ടിയിലധികമായി. കഴിഞ്ഞ വർഷം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉണ്ടായിരുന്നത് - 22 പേർ. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലാണ് ഇതിനുള്ള സൗകര്യമുള്ളത്. സ്രവം മൈക്രോസ്‌കോപ്പിൽ കൂടി പരിശോധിക്കുമ്പോൾ അമീബയുടെ സാന്നിദ്ധ്യം കാണാനാവും എന്നതിനാൽ ഈ രിതിയിലാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം സ്ഥിരീകരിക്കുന്നത്.

വേണം അതീവ ജാഗ്രത

  • കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം.
  • നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
  • മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.