പൊലീസ് സ്റ്റേഷനിൽ സഹായം ചോദിച്ചെത്തി: മോഷ്ടാവ് പിടിയിൽ
മാനന്തവാടി: പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയ മോഷണക്കേസ് പ്രതിയെ കൈയോടെ പൊക്കി മാനന്തവാടി പൊലീസ്. കണ്ണൂർ, കണ്ണപുരം, മാറ്റാൻകീൽ തായലേപുരയിൽ എം.ടി. ഷബീറി നെയാണ് (40) പൊലീസ് പിടി കൂടിയത്. കണ്ണപുരം സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിലെ പ്രതിയാണിയാൾ.
ഞായറാഴ്ച രാത്രിയോടെയാണ് ഷബീർ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. കൈയിൽ പണമില്ലാത്തതിനാൽ കിടക്കാൻ സ്ഥലം നൽകണമെന്നും ആവശ്യപ്പെട്ടു. പെരുമാറ്റത്തിൽ സംശയം തോന്നിയ ജി.ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസറായ മനു അഗസ്റ്റിൻ ഇയാളെ ചോദ്യം ചെയ്തു. ഇയാളുടെ ആധാർ കാർഡ് പരിശോധിച്ച ശേഷം കണ്ണപുരം സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ച. ഇയാൾ കണ്ണപുരത്ത് നിർമ്മാണത്തിലിരിക്കുന്ന ബിൽഡിംഗിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് സാമഗ്രികൾ മോഷണം നടത്തിയ കേസിൽ പ്രതിയാണെന്നും ,സംഭവ
ശേഷം ഒളിവിൽപോയതാണെന്നും മനസിലായി. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീക്കിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം കണ്ണപുരം പൊലീസിന് കൈമാറി.