തുലാമാസ പൂജകൾക്കായി ശബരിമല നട   17ന് തുറക്കും

Thursday 16 October 2025 12:36 AM IST

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് വൈകിട്ട് 4ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. തുടർന്ന് തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും. അന്ന് പ്രത്യേക പൂജകളില്ല.

18ന് രാവിലെ 5ന് മേൽശാന്തി നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. ഉഷഃപൂജയ്ക്കുശേഷം ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിന് നറുക്കെടുപ്പ് നടക്കും. വൃശ്ചികം ഒന്നുമുതൽ ഒരു വർഷമാണ് ചുമതല. ശബരിമല മേൽശാന്തി ലിസ്റ്റിൽ 14, മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ 13 പേർ വീതമുണ്ട്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ കശ്യപ് വർമ്മയും മൈഥിലി കെ. വർമ്മയുമാണ് നറുക്കെടുക്കുന്നത്.

21നാണ് ചിത്തിര ആട്ടത്തിരുനാൾ. തുലാമാസ പൂജയുടെ അവസാന ദിവസമായ 22ന് രാഷ്ട്രപതി ദ്രൗപതി മുർമു ദർശനം നടത്തും. അന്ന് ദർശനത്തിന് നിയന്ത്രണമുണ്ടാകും.