വ്യവസായ വകുപ്പിന്റെ പൊതുമേഖല സ്ഥാപനങ്ങൾക്ക് തിളക്കമേറുന്നു

Friday 17 October 2025 12:41 AM IST

കെ.സി.സി.പി.എല്ലിന്റെ പുതിയ ഉത്പാദന കേന്ദ്രം തുടങ്ങി

കണ്ണപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള 24 പൊതുമേഖലാ സ്ഥാപനങ്ങൾ നിലവിൽ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പൊതുമേഖല സ്ഥാപനമായ കെ.സി.സി.പി.എല്ലിന്റെ കണ്ണപുരം യൂണിറ്റിൽ പുതിയ ആന്റിസെപ്റ്റിക്സ് ആൻഡ് ഡിസ്‌ഇൻഫെക്ടന്റ്സ് മാനുഫാക്ചറിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മികവിന്റെ ഉദാഹരണമാണ് കെ.സി.സി.പി.എല്ലെന്നും മന്ത്രി പറഞ്ഞു.

6000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. യന്ത്രങ്ങളടക്കം 2.4 കോടി രൂപയാണ് ആകെ ചെലവ്. ആന്റിസെപ്റ്റിക് സൊല്യൂഷൻപ്ലസ്, ആന്റിസെപ്റ്റിക് സൊല്യൂഷൻക്ലിയർ, ആന്റിസെപ്റ്റിക് സൊല്യൂഷൻ സൂപ്പർ, ഐസോ റബ്ബ്, എതനോൾ റബ്ബ്, ടോപ്പിക്കൽ സൊല്യൂഷൻ പ്ലസ്, ടോപ്പിക്കൽ സൊല്യൂഷൻക്ലിയർ, കെ.സി.സി.പി.എൽ സെപ്‌റ്റോൾ, സുപ്രീം എഎസ്, ക്ലോറോക്‌സൈലിനോൾ, സർജിസോൾ, കെ.സി.സി.പി ഡിസിന്റോൾ, മൗത്ത് വാഷ് എന്നിവയാണ് ഉത്പന്നങ്ങൾ. എം.വിജിൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബി.പി.ടി എക്സിക്യുട്ടീവ് ചെയർമാൻ കെ.അജിത് കുമാർ, കെ.സി.സി.പി.എൽ ചെയർമാൻ ടി.വി.രാജേഷ്, മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ,​ഡയറക്ടർ മാത്യൂസ് കോലഞ്ചേരി വർക്കി, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്.എസ് ശ്രീരാജ്, വ്യവസായ വകുപ്പ് ഡയറക്ടർ എ.അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.