ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി പുനഃസ്ഥാപിച്ചു, തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Friday 17 October 2025 7:02 PM IST

പത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമല ദ്വാരപാലക ശില്പങ്ങളിിലെ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു. തിുലാമാസ പൂജകൾക്കായി ഇന്ന് വൈകിട്ട് നട തുറന്നതിന് പിന്നാലെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം ചെന്നൈയിൽ നിന്ന് എത്തിച്ച സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചത്. സാധാരണയായി അഞ്ചു മണിക്ക് തുറക്കുന്ന നട സ്വർണപ്പാളികൾ സ്ഥാപിക്കുന്നതിനായി വൈകിട്ട് നാലിന് തുറക്കുകയായിരുന്നു.

സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന വിശദമനായ മഹസർ തയ്യാറാക്കിയ ശേഷമാണ് പുറത്തെടുത്തത്. തുടർന്ന് ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാരപ്രകാരം ഇരുവശങ്ങളിലുമുള്ള ദ്വാരപാലക ശില്പങ്ങളിൽ സ്ഥാപിക്കുകയായിരുന്നു. ആദ്യം വലതുവശത്തെ ശില്പത്തിലാണ് പാളികൾ ഉറപ്പിച്ചത്. ഇതിന് ശേഷം ഇടതുവശത്തെ ശില്പത്തിലും സ്വർണപ്പാളികൾ ഘടിപ്പിച്ചു. 14 സ്വർണപ്പാളികളാണ് ഇപ്രകാരം സ്ഥാപിച്ചത്.

ശബരിമലയിലെ സ്വർണപ്പാളി വിഷയം വിവാദമായതിനെ തുടർന്ന് കോടതിയുടെ കർശന നിരീക്ഷണത്തിലായിരുന്നു നടപടികൾ,​ തന്ത്രിയും മേൽശാന്തിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും സന്നിധാനത്ത് എത്തിയിരുന്നു.

അതേസമയം ശബരിമല,​ മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ശനിയാഴ്ച രാവിലെ സന്നിധാനത്ത് നടക്കും. പന്തളം കൊട്ടാരത്തിലെ കുട്ടികളായ കശ്യപ് വ‌ർമ്മ ശബരിമല മേൽശാന്തിയെയും മൈഥിലി കെ. വർമ്മ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. തുലാമാസ പൂജയുടെ അവസാന ദിവസമായ 22ന് രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തും. അന്ന് ഭക്തർക്ക് ദർശനത്തിന് നിയന്ത്രണമുണ്ടാകും.