വന്യജീവി ആക്രമണം; ഒമ്പത് വർഷത്തിനിടെ പൊലിഞ്ഞത് 954 ജീവൻ

Sunday 19 October 2025 12:45 AM IST

കോഴിക്കോട്: ഒമ്പത് വർഷത്തിനിടെ കാടിറങ്ങി വന്യമൃഗങ്ങൾ കവർന്നത് 954 ജീവനുകൾ. 9,560 പേർക്ക് പരിക്കേറ്റു. കൂടുതലും കാട്ടാന ആക്രമണത്തിൽ. 215 പേർ. 95 പേർ കാട്ടുപന്നി,കാട്ടുപോത്ത്,കടുവ തുടങ്ങിയവകളുടെ ആക്രമണത്തിലും 644 പേർ പാമ്പുകടിയേറ്റും മരണപ്പെട്ടുവെന്ന് വനം വകുപ്പിന്റെ കണക്കുകൾ പറയുന്നു.

അതേസമയം,ഈ വർഷം ഇതുവരെ 21 പേർ മരണപ്പെടുകയും 123 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓരോ വർഷവും 1000ത്തിലധികം പേർക്ക് പാമ്പുകടിയേറ്റിരുന്നുവെങ്കിലും സമീപകാലത്ത് കടിയേൽക്കുന്നവരും മരണങ്ങളും കുറവുണ്ടായിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമായി 2016 മുതൽ 2025 ജൂലായ് വരെ വനംവകുപ്പ് 65.31 കോടിയിലധികം നഷ്ടപരിഹാരമായി നൽകി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 35.46 കോടിയും പരിക്കേറ്റവർക്ക് 29.91 കോടിയുമാണ് നൽകിയത്. സംസ്ഥാനത്ത് 273 ഗ്രാമപഞ്ചായത്തുകളെ മനുഷ്യ-വന്യജീവി സംഘർഷ ബാധിത പ്രദേശമായും 30 ഗ്രാമപഞ്ചായത്തുകളെ ഹോട്ട് സ്പോട്ടുകളായും കണക്കാക്കി.

മരണനിരക്ക്

2016-17........................145

2017-18.........................119

2018-19........................146

2019-20........................90

2020-21........................88

2021-22........................113

2022-23........................89

2023-24........................76

2024-25........................67

2025-26........................21