സ്ത്രീകളുടെ ശബരിമലയിൽ നിന്ന് പൊന്നമ്പലത്തിലേക്ക്
കൊടകര : കോടശ്ശേരി മലമുകളിലെ ആറേശ്വരം ക്ഷേത്രത്തിൽ ധർമ്മശാസ്താവിനെ പൂജിക്കുന്നതിനിടെയാണ് ശബരിമല മേൽശാന്തിയായ വിവരം പ്രസാദ് നമ്പൂതിരി (46) അറിയുന്നത്.
സ്ത്രീകളുടെ ശബരിമലയെന്നാണ് കാനനക്ഷേത്രമായ ആറേശ്വരം അറിയപ്പെടുന്നത്. നാലു വർഷമായി ക്ഷേത്രത്തിലെ തന്ത്രിയുമാണ് പ്രസാദ്. ഇവിടത്തെ പതിനെട്ട് പടികൾ ഇറങ്ങിയ പ്രസാദ് ഇനി മേൽശാന്തിയായി കാനനവാസന്റെ പതിനെട്ടാം പടികയറും. ഇന്നുതന്നെ കെട്ട് നിറച്ച് ശബരിമലയിലേക്ക് പോകും.
ചെറുപ്പത്തിൽ ശാന്തിയാകാൻ ആഗ്രഹമില്ലായിരുന്നു. മുത്തച്ഛൻ വാസുദേവൻ നമ്പൂതിരിയുടെ നിർബന്ധത്തിന് വഴങ്ങി പൂജാകർമ്മം പഠിച്ചു. ഇതിനിടെ ഐ.ടി.ഐയിൽ പഠനം പൂർത്തിയാക്കി. കൊച്ചിൻ ദേവസ്വം ബോർഡിൽ ശാന്തിക്കാരനായി ജോലിയിൽ പ്രവേശിച്ച പ്രസാദ് ചോറ്റാനിക്കര ക്ഷേത്രത്തിൽ മൂന്നുതവണ മേൽശാന്തിയായി.
ഇറിഗേഷൻ വകുപ്പിൽ ഓവർസിയറായിരുന്ന പരേതനായ ദാമോദരൻ നമ്പൂതിരിയുടെയും ചെമ്പൂച്ചിറ ഗവ. സ്‌കൂളിൽ പ്യൂണായിരുന്ന പരേതയായ ദേവസേന അന്തർജനത്തിന്റെയും മകനാണ്. രജിലയാണ് ഭാര്യ. മക്കൾ : അച്യുത് ദാമോദർ (പ്ലസ് ടു), അനുജ് കൃഷ്ണ (ആറാം ക്ളാസ്).
വിവാദങ്ങൾ അതിന്റെ വഴിയേ പോകും. എന്നെ ബാധിക്കുന്ന വിഷയമല്ല. ഭഗവാനെ സേവിക്കാനാണ് തിരഞ്ഞെടുത്തത്. അത് ആത്മാർത്ഥമായി നിർവഹിക്കും. ഈ നിയോഗം ഗുരുകാരണവർക്കും ആറേശ്വരം ശാസ്താവിനും സമർപ്പിക്കുന്നു. തന്ത്രിയുടെയും ദേവസ്വം അധികാരികളുടെയും നിർദ്ദേശം അനുസരിച്ചാകും ചുമതലയേൽക്കൽ.
പ്രസാദ് നമ്പൂതിരി നിയുക്ത ശബരിമല മേൽശാന്തി.