തീവ്രവാദത്തിനെതിരെ പോരാട്ടം തുടരും: തസ്‌ലിമ നസ്റീൻ

Monday 20 October 2025 12:58 AM IST

കൊച്ചി: മതതീവ്രവാദത്തിനും അസഹിഷ്ണുതയ്‌ക്കുമെതിരെ പോരാട്ടം തുടരുമെന്ന് ബംഗ്ളാദേശി സാഹിത്യകാരിയും ഇസ്ളാമിക തീവ്രവാദത്തിന്റെ ഇരയുമായ തസ്‌ലിമ നസ്റീൻ പറഞ്ഞു. സ്വതന്ത്രചിന്തകരുടെയും നിരീശ്വരവാദികളുടെയും കൂട്ടായ്മയായ എസൻസ് കൊച്ചിയിൽ സംഘടിപ്പിച്ച ലിറ്റ്മസ് സമ്മേളനത്തിൽ എസൻസ് ലൈഫ് ടൈം അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. സ്ത്രീത്വത്തെയും അവരുടെ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും ഏറ്റവും അധികം എതിർക്കുന്നത് ഏതുമതമാണോ ആ മതത്തോടാകും തന്റെ ഏറ്റവും ശക്തമായ പോരാട്ടം. എന്നും അടിച്ചമർത്തപ്പെട്ടവർക്ക് ഒപ്പമാണ് . ബംഗ്ളാദേശിൽ ഹിന്ദുക്കളും പാകിസ്ഥാനിൽ ക്രൈസ്തവരും ചവിട്ടി ഒതുക്കപ്പെട്ടപ്പോൾ അവർക്ക് വേണ്ടിയാണ് സംസാരിച്ചത്. അതുപോലെ തന്നെ മുസ്ളീങ്ങൾക്ക് നേരെ എവിടെ അതിക്രമമുണ്ടായാലും എതിർക്കും. അവിശ്വാസികളായാലും വിശ്വാസികളായാലും അവർക്ക് സ്വതന്ത്രമായി ജീവിക്കാനാകണം. മതസ്വത്വം തനിക്ക് അപ്രസക്തമാണെന്നും തസ്‌ലിമ നസ്റീൻ പറഞ്ഞു.

മതത്തെയും സമൂഹത്തെയും വേറിട്ടുകാണാത്ത ഒരു രാജ്യവും പുരോഗതിയിലേക്കും സ്വതന്ത്രചിന്തയിലേക്കും നീങ്ങിയിട്ടില്ല. മതശാസനകൾ കാലത്തിന് ചേർന്നതല്ലെന്ന് പറഞ്ഞതിനാണ് ജന്മരാജ്യമായ ബംഗ്ളാദേശിൽ നിന്ന് പുറത്തുപോകേണ്ടിവന്നത്. ഇപ്പോൾ സ്വരാജ്യമില്ല, വീടില്ല. സ്വതന്ത്രചിന്തകന്റെയും മനുഷ്യാവകാശ പ്രവർത്തകന്റെയും പുരോഗമനവാദിയുടെയും മനസിലാണ് തന്റെ വീട്.

മതനിന്ദ നടത്തിയെന്ന പേരിൽ തീവ്രവാദികൾ കൈ വെട്ടിയ പ്രൊഫ. ടി.ജെ. ജോസഫാണ് തസ്‌ലിമയ്ക്ക് ലിറ്റ്മസ് അവാർഡ് സമ്മാനിച്ചത്. അറ്റുപോയ കൈകൾ കൊണ്ട് ഈ അവാർഡ് നൽകാനായതിൽ അത്യധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കനത്ത സുരക്ഷയിലാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ചടങ്ങ് നടന്നത്.