കേരളത്തിൽ രണ്ടിടങ്ങളിൽ ഓറഞ്ച് അലർട്ട്; തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ പ്രളയമുന്നറിയിപ്പ്, പുറത്തിറങ്ങുന്നവർ കരുതിയിരിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ അറിയിച്ചു.
നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്. രാത്രി 12 മണിയോടെ നാല് സ്പിൽവേ ഷട്ടറുകൾ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. ചിറ്റൂർ പുഴയുടെ തീരത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ ഇടുക്കിയിലെയും പാലക്കാട്ടെയും ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ആനയിറങ്കൽ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും പാലക്കാട്ടെ മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം, കനത്ത മഴയെതുടർന്ന് വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട്ടിൽലെ അഞ്ച് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തേനി, മധുര, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.