വനിതാ ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ജയം; ബംഗ്ലാദേശിനെ വീഴ്ത്തിയത് ഏഴ് റണ്‍സിന്

Monday 20 October 2025 11:06 PM IST

നവി മുംബയ്: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് വിജയം. നവി മുംബയ്, ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ലങ്കന്‍ വനിതകളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.4 ഓവറില്‍ 202 റണ്‍സിന് പുറത്തായപ്പോള്‍ ബംഗ്ലാദേശിന്റെ മറുപടി 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. ശ്രീലങ്കന്‍ താരം ഹാസിന് പെരേയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

203 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 45 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 175 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു. ജയത്തിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ നിന്നാണ് ബംഗ്ലാദേശ് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. അവസാന അഞ്ച് ഓവറുകളില്‍ ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ 28 റണ്‍സ് മാത്രം മതിയായിരുന്നു ബംഗ്ലാദേശിന്. എന്നാല്‍ 30 പന്തുകളില്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ വെറും 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന 77(98), ഷര്‍മിന്‍ അക്തര്‍ പുറത്താകാതെ 64*(103) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി ബാറ്റിംഗില്‍ തിളങ്ങി. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും തന്നെ തിളങ്ങാനാകാത്തത് വിനയായി. ലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു നാല് വിക്കറ്റുകള്‍ വീഴ്ത്തി. സുഗന്ധിക കുമാരിക്ക് രണ്ട് വിക്കറ്റുകളും ഉദ്ദേശിക പ്രബോധിനിക്ക് ഒരു വിക്കറ്റും കിട്ടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് വേണ്ടി ഹാസിന് പെരേര 85 (99), ചമാരി അട്ടപ്പട്ടു 46(43), നിലാക്ഷി ഡി സില്‍വ 37(38) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.