നാടെങ്ങും ബൗ ബൗ...

Wednesday 22 October 2025 12:32 AM IST

ഗ്രാമ, നഗര വ്യത്യാസമില്ലാതെ കേരളത്തിലെ തെരുവോരങ്ങൾ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. എന്താണ് ഇതിന് കാരണം? എന്താണ് പരിഹാരം. ഒരു അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസേന 314 പേർ തെരുവുനായ ആക്രമണങ്ങൾക്ക് ഇരയാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. സ്‌കൂൾ പരിസരത്തും ബസ്റ്റാൻഡിലും നടവഴിയിലും മാത്രമല്ല, വീട്ടുമുറ്റത്തു പോലും ജനം സുരക്ഷിതരല്ല. വർഷങ്ങളായി തെരുവുനായകൾ മലയാളികളുടെ ഉറക്കംകെടുത്തുകയാണ്. ദിവസം കഴിയുംതോറും ഇത് കൂടുന്നതല്ലാതെ കുറയുന്നില്ല. എന്തിനേറെ, തെരുവുനായ ശല്യം പ്രമേയമാക്കി കണ്ണൂരിൽ നാടകം അവതരിപ്പിച്ച നടനെ നായ കടിച്ച സംഭവം നടന്നിട്ട് രണ്ടാഴ്ച ആകുന്നേയുള്ളൂ.

തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണവകുപ്പും സംയുക്തമായി നടപ്പാക്കുന്ന എ.ബി.സിയും (അനിമൽ ബർത്ത് കൺട്രോൾ ) പേവിഷ പ്രതിരോധ കുത്തിവയ്പും ഇഴയുന്നത്‌ തെരുവുനായകൾ പെറ്റുപെരുകാൻ കാരണമാകുന്നു. 2019ലെ കന്നുകാലി സെൻസസ് പ്രകാരം 2,89,986 തെരുവുനായകളാണ് സംസ്ഥാനത്തുള്ളത്. ആറുവർഷത്തിനിപ്പുറം ഇക്കൊല്ലം നടത്തിയ സെൻസസ് വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. കുറഞ്ഞത് നാലുലക്ഷം തെരുവുനായകളെങ്കിലും ഉണ്ടാകാനാണ് സാദ്ധ്യതയെന്നാണ് അനൗദ്യോഗിക വിവരം. ഇതിൽ 88,744 എണ്ണത്തിന് മാത്രമേ പ്രതിരോധ കുത്തിവയ്‌പ് നൽകിയിട്ടുള്ളൂ. സംസ്ഥാനത്ത് 8,36,275 വളർത്തുനായകളാണുള്ളത്.

എ.ബി.സി സെന്ററുകൾ

വെറും 17

എ.ബി.സി സെന്ററുകൾ ഒരുക്കുന്നതും നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനുശേഷം തിരികെ കൊണ്ടുവിടുന്നതും തദ്ദേശ സ്ഥാപനങ്ങളാണ്. മൃഗസംരക്ഷണ വകുപ്പാണ് വന്ധ്യംകരണത്തിന് ഡോക്ടർമാരുടെ സേവനവും വാക്സിനും നൽകുന്നത്. നിലവിൽ വാക്സിന് ക്ഷാമമില്ല. എന്നാൽ എ.ബി.സി സെന്ററുകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതിയുള്ള 17 എ.ബി.സി സെന്ററുകളേയുള്ളൂ. 15 എണ്ണത്തിന്റെ പണിതുടങ്ങിയിട്ട് വർഷങ്ങളായി. 95 ശതമാനം പഞ്ചായത്ത് പ്രദേശത്തും എ.ബി.സി സെന്ററുകളില്ല. പുതിയത് തുടങ്ങാൻ നാട്ടുകാരുടെ എതിർപ്പും തടസമാണ്. തലശേരി കോടിയേരിയിലെ കൊപ്പളത്ത് സ്ഥാപിച്ച എ.ബി.സി സെന്ററിൽ 77 നായകൾക്ക് വന്ധ്യം കാരണം നടത്തിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് പൂട്ടേണ്ടിവന്നു.

പോർട്ടബിൾ സെന്റർ

പ്രഖ്യാപനത്തിലൊതുങ്ങി

ഏഴ് പോർട്ടബിൾ എ.ബി.സി സെന്ററുകൾ സ്ഥാപിക്കാൻ രണ്ടുകോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. മൃഗസംരക്ഷണ,​ തദ്ദേശ വകുപ്പുകൾ സംയുക്തമായി കർമ്മ പദ്ധതി തയ്യാറാക്കണമെന്നാണ് ബഡ്ജറ്റ് നിർദ്ദേശം. ഇന്ത്യൻ ഇമ്മ്യൂണലോജിക്കൽ ലിമിറ്റഡിന്റെ (ഐ.ഐ.എൽ) സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് മൃഗക്ഷേമ സംഘടനയായ സി.എ.ഡബ്ലിയു.എയുമായി സഹകരിച്ച് ഒരു പോർട്ടബിൾ എ.ബി.സി കേന്ദ്രം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം.

എ.ബി.സി സർജറി നടന്നത്  2022- 23..................19,260

 2023- 24..................20,745

 2024- 25 (മാർച്ച് 31 വരെ).....15,767

അഞ്ചുവർഷത്തിനിടെ മരിച്ചവർ

2025............29(ഇതുവരെ)

2024............26

2023...........25

2022............27

2021...........11

അഞ്ചു വർഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റവർ

2020 ---------------------------1,60,483 2021 ----------------------------2,21,379 2022 ---------------------------2,88,866 2023 ---------------------------3,06,427 2024 ----------------------------3,16,793 2025 (ഓഗസ്റ്റ് വരെ)--- 2,52,561

മാലിന്യ നിക്ഷേപം വില്ലൻ

തെരുവുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യം തള്ളുന്നതാണ് തെരുവുനായ ശല്യം വർദ്ധിക്കാനുള്ള പ്രധാന കാരണം. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഇറച്ചിക്കടകൾ, തട്ടുകടകൾ എന്നിവ മാത്രമല്ല, വീടുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ വരെ റോഡരികിലും കൈതോടുകളിലും നിക്ഷേപിക്കുന്നു. ഇത്തരം മാലിന്യ നിക്ഷേപം തടയാൻ പ്രാദേശിക വിജിലൻസ് സ്‌ക്വാഡുകളും ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

നഷ്ടപരിഹാരം നേടാം

കാലതാമസം ഏറെയെടുക്കുമെങ്കിലും തെരുവുനായ ആക്രമണങ്ങൾക്കിരയാകുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. തെരുവുനായയുടെ കടിയേൽക്കൽ, വാഹനമോടിക്കമ്പോൾ തെരുവു നായ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം നഷ്ടപരിഹാരം ലഭിക്കും. ജില്ലാ ലീഗൽ സർവീസ് കംപ്ലയിന്റ്സ് അതോറിട്ടി സെക്രട്ടറി ചെയർപേഴ്‌സണായി സ്‌ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റി നിലവിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 99,32,083 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്.