നിരോധിത മേഖലയിലെ പുകയില വിൽപ്പന: 16 കച്ചവടക്കാർക്കെതിരെ നടപടിയെടുത്തു
മലപ്പുറം: കേന്ദ്ര പുകയില ഉത്പന്ന നിയന്ത്രണ നിയമം ലംഘിച്ചതിന് മലപ്പുറം നഗരത്തിലെ കച്ചവടക്കാർക്കെതിരെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തു. ഈ നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട് . പൊതുഇടങ്ങളിൽ പുകവലിക്കുന്നതും കൂടാതെ 18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതും ഇവയുടെ എല്ലാത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതും ശിക്ഷാർഹമാണ്. പുകയില നിരോധിത മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമം ലംഘിച്ച കുന്നുമ്മൽ, കോട്ടപ്പടി ബസ് സ്റ്റാൻഡ് പരിസരത്തെ 16 കച്ചവടക്കാർക്കെതിരെയാണ് നടപടി കൈക്കൊണ്ടത്. ഇവിടങ്ങളിൽ നിന്നും സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും 13,800 രൂപ പിഴ ചുമത്തുകയും ചെയ്തു. പൊതുഇടങ്ങളിൽ പുകവലിക്കുന്നവർക്കെതിരെയും നടപടിയെടുത്തു.
ആരോഗ്യവകുപ്പും മലപ്പുറം നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഫിറോസ്ഖാൻ, ടെക്നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാർ, ജില്ല എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, നഗരസഭയിലെ സീനിയർ പബ്ലിക് ഇൻസ്‌പെക്ടർ സി.കെ. മുഹമ്മദ് ഹനീഫ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ. മുനീർ, ഹെൽത്ത് സൂപ്പർവൈസർ കെ.പി. മുഹമ്മദ് ഇഖ്ബാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.കെ. അബ്ദുൽ ലത്തീഫ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ഫസീല എന്നിവർ നേതൃത്വം നൽകി. മലപ്പുറം നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളെയും സമ്പൂർണ്ണ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.