'എന്നെ മർദിച്ചത് പൊലീസിൽ നിന്ന് പിരിച്ചുവിട്ടയാൾ, സിപിഎമ്മുമായി അടുത്ത ബന്ധം'; ചിത്രങ്ങൾ സഹിതം പുറത്തുവിട്ട് ഷാഫി
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദിച്ച പൊലീസുകാരന്റെ വിവരങ്ങൾ പങ്കുവച്ച് ഷാഫി പറമ്പിൽ എംപി. പൊലീസിന് ഇപ്പോഴും കണ്ടെത്താനാകാത്ത ഉദ്യോഗസ്ഥന്റെ വിവരങ്ങൾ സഹിതം ഷാഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎമ്മിന്റെ തിരക്കഥയ്‌ക്കനുസരിച്ചാണ് പൊലീസ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിന്റെ വാക്കുകൾ:
'സമരകാലത്തെപ്പറ്റി പറയുന്നവരും സമരവീര്യത്തെപ്പറ്റി പ്രസംഗിച്ചവരും ഇപ്പോൾ ഭരണത്തിന്റെ സുഖലോലുപതയ്‌ക്ക് അടിമകളാണ്. സമരമെന്ന് കേൾക്കുമ്പോൾ അവർക്ക് അലർജിയും പുച്ഛവുമാണ്. സമരരംഗത്ത് വീഴുന്ന ചോരയോട് അവർക്ക് പരിഹാസമാണ്. ഭരണം ആരുടെയും ഫിക്‌സഡ് ഡെപ്പോസിറ്റ് അല്ല. നാളെ ഏത് ഭരണം വന്നാലും പൊലീസ് സമരക്കാരുടെ മുഖത്തേക്ക് ഗ്രനേഡ് എറിയുന്നതും തലതല്ലി പൊളിക്കാൻ ശ്രമിക്കുന്നതിനും യോജിപ്പില്ലാത്ത യുവജന സംഘടനയിൽ പ്രവർത്തിച്ചവരാണ് ഞങ്ങൾ.
മൂക്ക് പൊട്ടിയാൽ സംസാരിക്കാൻ പറ്റുമോയെന്ന് ഏതെങ്കിലും സൈബർ സഖാവ് ചോദിക്കുന്നത് മനസിലാക്കാം. പക്ഷേ, ഉത്തരവാദിത്തപ്പെട്ട എൽഡിഎഫ് കൺവീനർ ഇങ്ങനെ ചോദിക്കുന്നത് ശരിയാണോ. മൂക്കിന്റെ ചികിത്സയ്‌ക്ക് താടിയും മീശയും തടസമാകുമോ എന്ന് പരിചയമുള്ള ഏതെങ്കിലും ഡോക്‌ടറോട് ചോദിച്ചാൽ പറഞ്ഞുതരും. അതിനുള്ള പുതിയ ചികിത്സാ സംവിധാനങ്ങളെല്ലാം വന്നിട്ടുണ്ടെന്ന് മനസിലാക്കണം.
പേരാമ്പ്രയിൽ പൊലീസ് ആസൂത്രിത അക്രമമാണ് നടത്തിയത്. അഭിലാഷ് ഡേവിഡ് എന്ന ഉദ്യോഗസ്ഥനാണ് എന്നെ മർദിച്ചത്. 2023 ജനുവരി 16ന് പെരുമാറ്റദൂഷ്യത്തെത്തുടർന്ന് ഇയാൾ സസ്‌പെൻഷനിലായി. പിന്നീട് ഇയാളെ പിരിച്ചുവിട്ടതായി വാർത്തകൾ വന്നിരുന്നു. വഞ്ചിയൂർ സിപിഎം ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാൾ. പൊലീസ് സൈറ്റിൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങളില്ല. പക്ഷേ, നിലവിൽ ഇയാൾ വടകര കൺട്രോൾ റൂം സിഐ ആണ്. സിപിഎമ്മിന്റെ തിരക്കഥയ്‌ക്കനുസരിച്ചാണ് പൊലീസുകാർ പ്രവർത്തിക്കുന്നത്.'