തൃശൂരിൽ നാല് വയസുകാരന്റെ മരണം; തൊണ്ടയിൽ കുടുങ്ങിയത് കുപ്പിയുടെ അടപ്പല്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
തൃശൂർ: എരുമപ്പെട്ടി ആദൂരിൽ നാലുവയസുകാരൻ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ടേരി വളപ്പിൽ ഉമ്മർ - മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണം പേനയുടെ മൂടി കുടുങ്ങിയാണെന്ന് കണ്ടെത്തിയത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻതന്നെ മരത്തംകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയിൽ എന്തോ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. കളിക്കുന്നതിനിടെ അടപ്പ് വിഴുങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാൽ, പേനയുടെ മൂടി കുടുങ്ങിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.