കേരളത്തിൽ മദ്യ ഉത്പാദനം കൂട്ടണം: മന്ത്രി രാജേഷ്
പാലക്കാട്: കേരളത്തിൽ മദ്യ നിർമ്മാണം വർദ്ധിപ്പിക്കണമെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശീയമായി മദ്യ ഉത്പാദനം വർദ്ധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ പരിഗണിച്ച് മുന്നോട്ടുപോകാൻ കഴിയില്ല. കേരളത്തിൽ ഒമ്പത് ഡിസ്റ്റിലറി ഉണ്ടായിട്ടും ഒരു തുള്ളി മദ്യംപോലും ഉത്പാദിപ്പിക്കുന്നില്ല. സ്പിരിറ്റ് പുറത്തുനിന്ന് കൊണ്ടുവന്ന് നിറവും രുചിയും ചേർത്ത് കുപ്പിയിലാക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. ചില സ്ഥാപിത താത്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉത്പാദനത്തെ എതിർക്കുന്നത്. വെള്ളത്തിന്റെ പ്രശ്നം പറയുന്നവരുണ്ട്. കുടിവെള്ളത്തിന്റെ കാര്യം നേരത്തെ ചർച്ച ചെയ്തതാണ്. എല്ലാം നിയമാനുസൃതമായാണ് നടക്കുന്നത്. കർണാടകയിൽ ഇല്ലാത്ത വെള്ളത്തിന്റെ എന്ത് പ്രശ്നമാണ് കേരളത്തിൽ ഉള്ളത്? സ്ഥാപിത താത്പര്യങ്ങൾക്കു മുന്നിൽ വഴങ്ങില്ലെന്നും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവയ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനം വഴി എലപ്പുള്ളിയിൽ ഒയാസിസ് ബ്രുവറി കമ്പനിക്ക് അനുമതി നൽകാനാണ് സർക്കാർ നീക്കം. കമ്പനി വരുന്നതിനെതിരെ എലപ്പുള്ളി പഞ്ചായത്ത് ഗ്രാമസഭ ചേർന്ന് പ്രമേയം പസാക്കിയിരുന്നു. എലപ്പുള്ളി പഞ്ചായത്തിന്റെ നടപടിയെ മന്ത്രി രൂക്ഷമായി വിമർശിച്ചു.
മദ്യനയം 5 വർഷത്തേക്കു വേണം
മദ്യനയം 5 വർഷത്തേക്ക് ആക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി രാജേഷ് പറഞ്ഞു. ഒരോ വർഷവും മദ്യനയം രൂപീകരിക്കുന്നതിനാൽ മദ്യ നിർമ്മാതാക്കൾ കേരളത്തിലേക്ക് വരാൻ മടിക്കുകയാണ്. മദ്യനയം അടുത്ത വർഷം മാറുമോ എന്നതാണ് ആശങ്ക. ഇത് പരിഹരിക്കാനായി ദീർഘകാല മദ്യനയം വേണമെന്നും ഇതു സംബന്ധിച്ച ചർച്ചകൾ നടക്കണമെന്നും മന്ത്രി പറഞ്ഞു.