'ശബരിമലയിലെ കൊളളക്കാരെ കൽതുറുങ്കിലടയ്ക്കും, കേന്ദ്രത്തോട് വിധേയത്വമില്ല'; വിവാദങ്ങളിൽ നിലപാടറിയിച്ച് മന്ത്രി വാസവൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊളളയുമായി ബന്ധപ്പെട്ടുളള പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയിൽ സന്തോഷമുണ്ടെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. വിവാദവിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിൽ ഇതുവരെയായിട്ടും മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നിന്ന് സ്വർണം കട്ടവരെ എത്രയും വേഗം കൽതുറുങ്കലിൽ അടയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'ശബരിമലയിൽ സ്വർണക്കൊളള നടത്തിയവരെ ജയിലിലും സ്വർണം ശബരിമലയിലും എത്തിക്കുമെന്നാണ് ഈ വിഷയത്തിൽ സർക്കാർ ആദ്യം പ്രതികരിച്ചിരുന്നത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും സമർത്ഥരായ പൊലീസുകാരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ത്വരിതഗതിയിലാണ് അവരുടെ അന്വേഷണം നടക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ സ്‌പോൺസർമാരിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനുശേഷം മുൻ അഡ്മിനിസ്‌ട്രേഷൻ ഓഫീസർ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു.
കർണാടകയിലെ ബെല്ലാരിയിൽ നിന്ന് സ്വർണം കണ്ടെടുത്തിട്ടുണ്ട്. കളളൻമാർ ആരായാലും അവരെ അകത്താക്കും. കൊളളക്കാരെ കൽതുറുങ്കിലടയ്ക്കും. ഗുരുവായൂർ ക്ഷേത്രത്തിലെ മൂല്യവസ്തുക്കൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുവന്ന വാർത്തകൾ വ്യാജമാണെന്നാണ് അധികൃതർ തന്നെ വിശദമാക്കിയതാണ്. ഗുരുവായൂർ ദേവസ്വം ബോർഡ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഇന്നലെ പുറത്തുവിട്ടിരുന്നു'- മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചതിലുളള സിപിഐയുടെ വിമർശനത്തിലും മന്ത്രി പ്രതികരിക്കുകയുണ്ടായി,'സംസ്ഥാന സർക്കാർ കേന്ദ്രത്തോട് വിധേയത്വം കാണിച്ചിട്ടില്ലെന്നാണ് വാസവൻ പറഞ്ഞത്. മുൻപ് പാഠഭാഗങ്ങളിൽ നിന്ന് ഗാന്ധിജിയെക്കുറിച്ചുളള കാര്യങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം വന്നപ്പോൾ അത്തരത്തിൽ ചെയ്യില്ലയെന്ന നിലപാടെടുത്ത സർക്കാരാണ് ഞങ്ങളുടേത്. കേന്ദ്രം പറഞ്ഞ പല വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്കും കേരള സർക്കാർ നിന്നുകൊടുത്തിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ കുട്ടികൾക്ക് ലഭിക്കേണ്ട ഫണ്ട് നിഷേധിക്കേണ്ടയെന്ന നിലപാടാണ് ഞങ്ങൾക്കുളളത്. അല്ലാതെ കേന്ദ്രത്തോടുളള വിധേയത്വമല്ല ഇപ്പോഴുളളത്. വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം കൂടുതൽ വ്യക്തത വരുത്തിയിരുന്നു'- മന്ത്രി കൂട്ടിച്ചേർത്തു.