കൊച്ചി സർവകലാശാലയിൽ ഹൈബ്രിഡ് ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് സംവിധാനം
കളമശേരി: കുസാറ്റ് ദക്ഷിണേന്ത്യയിലെ സർവകലാശാല തലത്തിൽ സ്ഥാപിച്ച ഏറ്റവും വലിയ ഹൈബ്രിഡ് ഹൈപെർഫോമൻസ് കമ്പ്യൂട്ടിംഗ് സംവിധാനമായ തേജസ്വിയുടെ ഉദ്ഘാടനം 27ന് ഉച്ചയ്ക്ക് 1.30ന് കുസാറ്റ് സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്‌സ് മാനേജ്മന്റിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഡോ. ആർ. ബിന്ദു നിർവഹിക്കും.
പുതുതായി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ്‌സ് ഫെസിലിറ്റിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസും സ്റ്റാർവൺ ഐടി സൊല്യൂഷൻസും ചേർന്നാണ് രൂപകല്പന ചെയ്തത്.
ഗവേഷണങ്ങൾക്ക് ഉപയോഗ പ്രദം
അദ്ധ്യാപകർക്കും ഗവേഷകർക്കും പൊതു ജനങ്ങൾക്കും ഒരേ പ്ലാറ്റ്‌ഫോമിലൂടെ ഗവേഷണ ഉപകരണങ്ങളുടെ ഉപയോഗം ലഭ്യമാക്കാനും, സാമ്പിളുകളുടെ പരിശോധനക്കായി അയക്കാനും ഉപയോഗ സാദ്ധ്യത നിശ്ചയിക്കാനും ബുക്കിംഗുകൾ സമർപ്പിക്കാനും പണമടയ്ക്കാനും സൗകര്യമൊരുക്കുന്ന ഒരു ഡിജിറ്റൽ സംവിധാനം കൂടി സ്ഥാപിതമാകുകയാണ്. ആകെ 206 ഉപകരണങ്ങൾ ലഭ്യമാണ്. തേജസ്വി എച്ച്.പി. സി സിസ്റ്റം
1. 350 ടെറാഫ്‌ളോപ്പ്‌സ് ശേഷിയുള്ള ഹൈബ്രിഡ് ഹൈപർഫോർമൻസ് കമ്പ്യൂട്ടിംഗ് സംവിധാനമാണ്.
2. 102 കമ്പ്യൂട്ട് നോഡുകളും 9 ജിപിയു നോഡുകളും 2 പെറ്റാബൈറ്റ് ഫയൽ സ്റ്റോറേജും ഉൾക്കൊള്ളുന്ന സംവിധാനം .
3. ക്ലൈമറ്റ് മോഡലിംഗ്, കമ്പ്യൂട്ടേഷണൽ എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്ക് ഇത് ഉപകരിക്കും.
4. കിഫ്ബി പദ്ധതി വഴി ലഭ്യമായ 230 കോടി രൂപയിൽ 26 കോടി രൂപ ഉപയോഗിച്ചാണ് തേജസ്വി സ്ഥാപിച്ചിരിക്കുന്നത്.
5. 118 കോടിരൂപയാണ് അതിനൂതന ഗവേഷണ ഉപകരണങ്ങൾ വാങ്ങുവാൻ ഉപയോഗിച്ചത്.