റേഷൻ ഇ-പോസ് ഇ-ത്രാസുമായി ബന്ധിപ്പിക്കൽ; ടെൻഡർ നടപടിക്ക് തുടക്കം, പൂഴ്ത്തല്ലേ പൂട്ട് വീഴും
കോഴിക്കോട്: ഭക്ഷ്യധാന്യത്തിന്റെ തൂക്കത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനായി റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം. ഇലക്ട്രോണിക് ത്രാസുകൾ സ്ഥാപിക്കാനുള്ള ടെണ്ടർ പൊതുവിതരണ വകുപ്പ് ആരംഭിച്ചു. ടെൻഡർ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. 33.50 കോടിയുടെ പദ്ധതിക്ക് ഈ സാമ്പത്തികവർഷത്തേക്ക് 10 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ജില്ലയിലെ 836 റേഷൻ കടകളിലെ ഇ-പോസ് യന്ത്രങ്ങളും ഇ-ത്രാസുമായി ബന്ധിപ്പിക്കും. ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. പല കടകളിലും തൂക്കത്തിൽ കൃത്രിമം കാട്ടി ബില്ല് ചെയ്യുന്ന അളവിലുള്ള ഭക്ഷ്യധാന്യങ്ങൾ കാർഡ് ഉടമകൾക്ക് ലഭിക്കാറില്ല. ഇങ്ങനെ വെട്ടിക്കുന്ന ഭക്ഷ്യധാന്യം കൂടിയ വിലയ്ക്ക് മറ്റ് കാർഡ് ഉടമകൾക്കോ കരിഞ്ചന്തയിലോ വിൽക്കുകയാണ് പതിവ്. ഇത് തടയാനാണ് ഇലക്ട്രോണിക് ത്രാസുകൾ സ്ഥാപിക്കുന്നത്. ക്രമീകരണം വരുന്നതോടെ തൂക്കിനൽകുന്ന ഭക്ഷ്യവസ്തുവിന്റെ അളവിന്റെ ബിൽ മാത്രമേ പ്രിന്റ് ചെയ്ത് വരൂ.
വയർ മുഖേനയോ ബ്ലൂത്ത് ടൂത്ത് വഴിയോ ആണ് ഇ- പോസ് മെഷീൻ ഇ- ത്രാസുമായി ബന്ധിപ്പിക്കുക. ജില്ലയിലെ അഞ്ച് താലൂക്കിലും അഞ്ചുവർഷത്തേക്ക് കോൾ സെന്ററുമുണ്ടാകും. കടകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. പദ്ധതി നടപ്പാക്കുന്നതോടെ ഇ- പോസ് മെഷീനിന്റെ സോഫ്റ്റ് വെയറും പരിഷ്കരിക്കും. അതേ സമയം റേഷൻ വിതരണച്ചുമതലയുള്ള സപ്ലൈകോ ഗോഡൗണുകളിൽ ഈ സംവിധാനം പ്രയോജനപ്പെടുത്തുമോ എന്നതിൽ വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്കെത്തുന്ന ഭക്ഷ്യധാന്യങ്ങൾക്ക് യഥാർത്ഥ തൂക്കം കിട്ടാറില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
ഇ-പോസ് തകരാർ തുടർക്കഥ
റേഷൻ കടകളിലെ ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തകരാറിലായി റേഷൻ വിതരണം തടസ്സപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ദിവസവും ഇപോസ് തകരാറിൽ, അല്ലെങ്കിൽ അപ്ഡേഷൻ വഴി റേഷൻ വിതരണം തടസപ്പെടുന്ന സ്ഥിതിയാണ്. ഇത് മൂലം കാർഡ് ഉടമകളും റേഷൻ വ്യാപാരികളും തർക്കത്തിലേർപ്പെടുന്നതും പതിവ് സംഭവം. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ജില്ലയിൽ 836 റേഷൻ കടകൾ
60 കിലോ വരെ തൂക്കാം
ഓരോ താലൂക്കിലും കാൾ സെന്റർ
''പദ്ധതി വരുന്നതോടെ തട്ടിപ്പ് ഒഴിവാക്കാൻ സാധിക്കും. ഭക്ഷ്യസുരക്ഷാ ഗോഡൗണിലെ ത്രാസുമായും ഇ-പോസ് ബന്ധിപ്പിക്കണമെന്നാണ് ആവശ്യം. ഭക്ഷ്യസുരക്ഷാ ഗോഡൗണിൽ നിന്നും റേഷൻ കടകളിലെത്തുന്ന ധാന്യങ്ങൾക്ക് ആവശ്യത്തിന് തൂക്കം കിട്ടാറില്ല''
ടി മുഹമ്മദലി, സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോ.