മലപ്പുറം ഇനി അതി ദാരിദ്ര്യ മുക്തം
മലപ്പുറം: കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമ്പോൾ മലപ്പുറം ജില്ലയ്ക്കും അഭിമാന നേട്ടം. ജില്ലയിലെ അതി ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ 100 ശതമാനവും പൂർത്തിയായി. ജില്ലയിലെ 8,553 കുടുംബങ്ങളിൽ നിന്നായി 18,022 കുടുംബാംഗങ്ങളാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവർക്കായി മൈക്രോ പ്ലാനുകൾ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ദാരിദ്ര്യ നിർമാർജ്ജന പദ്ധതികൾ നടപ്പിലാക്കിയത്. 2021 ൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സർവ്വേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക അതത് ഭരണ സമിതികൾ അർഹത പരിശോധിച്ച് അന്തിമ തീർപ്പാക്കിയ ഗുണഭോക്താക്കളെയാണ് അതിദരിദ്ര പട്ടികയിൽ ഉൾപ്പെടുത്തിയത്. അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയവർക്ക് ആവശ്യമനുസരിച്ച് ഭക്ഷണം, ആരോഗ്യ സേവനങ്ങൾ (മരുന്ന്, ചികിത്സ), വരുമാനം, സുരക്ഷിതമായ വാസസ്ഥലം ( വീട് മാത്രം, വീടും ഭൂമിയും, വീട് പുനരുദ്ധാരണം, കുടിവെള്ളം, ടോയ്ലറ്റ് വൈദ്യുതീകരണം, മാലിന്യ സംസ്‌കരണ ഉപാധികൾ) സേവനങ്ങൾ നൽകുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ ഗുണഭോക്തൃതല മൈക്രോ പ്ലാനുകൾ നടപ്പിലാക്കുന്നുണ്ട്. ഈ നാല് ഘടകങ്ങളിലായി 7,699 മൈക്രോ പ്ലാനുകളാണ് ജില്ലയിൽ തയ്യാറാക്കിയത്. അവശ്യ സേവനങ്ങൾ നൽകി 8,148 കുടുംബങ്ങളെ അതിദരിദ്രത്തിൽ നിന്നും കരകയറ്റാനായിട്ടുണ്ട്.
ജില്ലയിൽ ഭക്ഷണം ആവശ്യമുള്ള 3,479 ആളുകളിൽ മുഴുവൻ പേർക്കും ഭക്ഷണം എത്തിക്കാനായി. ഇവരിൽ പാചകം ചെയ്ത ഭക്ഷണം 353 പേർക്കും കിറ്റ് ആവശ്യമുള്ളത് 3126 പേർക്കുമായിരുന്നു. വിവിധ ആരോഗ്യസേവനങ്ങൾ ആവശ്യമുള്ള 4,540 പേർക്കും സേവനങ്ങൾ ലഭ്യമാക്കി. വരുമാനം ആവശ്യമുള്ള 877 പേരിൽ മുഴുവൻ പേർക്കും കുടുംബശ്രീ വഴിയും വിവിധ പദ്ധതികളിലൂടെയും തൊഴിൽ ലഭ്യമാക്കി വരുമാനം ഉറപ്പാക്കി. ജില്ലയിൽ ഭൂരഹിതരായ 53 കുടുംബങ്ങൾക്ക് റവന്യു ഭൂമി നൽകി. ഏറനാട് താലൂക്കിലെ പുൽപ്പറ്റ പഞ്ചായത്തിൽ 36 കുടുംബങ്ങൾക്കും തിരൂരങ്ങാടി താലൂക്കിലെ നെടുവ, പെരുവള്ളൂർ വില്ലേജുകളിലായി എട്ട് കുടുംബങ്ങൾക്കും പൊന്നാനി താലൂക്കിലെ ഈഴവതുരുത്തി വില്ലേജിൽ ഒൻപത് കുടുംബങ്ങൾക്കുമാണ് റവന്യൂ ഭൂമി പതിച്ചു നൽകിയത് . ജില്ലയിൽ സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 722 വീട് മാത്രം വേണ്ടവരിൽ 579 എണ്ണം പൂർത്തീകരിക്കുകയും ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗതിയിലുമാണ്. 354 വീടും സ്ഥലവും ആവശ്യമുള്ളവരിൽ 189 പൂർത്തീകരിക്കുകയും 165 എണ്ണം നിർമ്മാണം പുരോഗതിയിലുമാണ്. 935 ഭവന പുനരുദ്ധാരണം പൂർത്തീകരിച്ചു.