വല്ലപ്പുഴ റെയിൽവേ മേൽപ്പാലം നിർമ്മാണ ഉദ്ഘാടനം ഇന്ന്
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ലെവൽ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി വല്ലപ്പുഴ പഞ്ചായത്തിലെ റെയിൽവേ മേൽപ്പാലവും യാഥാർത്ഥ്യമാകുന്നു. റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. വല്ലപ്പുഴ പഞ്ചാരത്ത്പടി കെ.എസ്.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാർ കിബ്ഫി പദ്ധതിയിലുൾപ്പെടുത്തി 27.09 കോടി രൂപ വിനിയോഗിച്ചാണ് വല്ലപ്പുഴ മേൽപ്പാലം നിർമ്മിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആർ.ബി.ഡി.സി.കെ) മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. മേൽപ്പാലം നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. 23.28 കോടി രൂപ ചിലവിൽ 17 സെന്റ് ഭൂമിയാണ് സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുത്തത്. മേൽപ്പാലം യഥാർത്ഥ്യമാകുന്നതോടെ പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡിൽ ഉണ്ടാകുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും. രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 416.59 മീറ്റർ നീളത്തിലാണ് റോഡ് നിർമ്മാണം. കൂടാതെ നടപ്പാത ഉൾപ്പെടെ 10.20 മീറ്റർ വീതിയിലാണ് മേൽപ്പാലം വിഭാവനം ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന് പുറമെ ഇരുവശത്തും ഓടയോട് കൂടിയ സർവ്വീസ് റോഡും വിഭാവനം ചെയ്തിട്ടുണ്ട്. പട്ടാമ്പി മുതൽ വല്ലപ്പുഴ വരെ വരുന്ന റോഡിന്റെ ബി.സി ഓവർലേ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ ശബരിമല പാക്കേജിൽ 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിച്ച ആറു കോടി രൂപ വിനിയോഗിച്ചാണ് ബി.സി ഓവർലേ നവീകരണം നടത്തുന്നത്. 8.4 കിലോമീറ്റർ ദൂരം 7.5 മീറ്റർ വീതിയിലാണ് ബി.സി ഓവർലേ ചെയ്ത് നവീകരിക്കുന്നത്. റോഡിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജ് പ്രവർത്തികളും കൾവർട്ട് പ്രവൃത്തികളും റോഡ് സുരക്ഷക്കായുളള ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.