കൊല്ലത്ത് ശക്തമായ കാറ്റിൽ കലോത്സവ വേദി തകർന്നുവീണു; അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്ക്
പരവൂർ: കലോത്സവത്തിനായി നിർമ്മിച്ച വേദി തകർന്നുവീണ് അദ്ധ്യാപകർക്കും കുട്ടികൾക്കും പരിക്ക്. ഭൂതക്കുളം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം. പ്രധാന വേദിയിൽ കാണികൾക്കായി തകരഷീറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച പന്തലാണ് തകർന്ന് വീണത്. ശക്തമായ മഴയെ തുടർന്നുണ്ടായ വലിയ കാറ്റിലാണ് അപകടമുണ്ടായത്.
സംഭവ സമയം, വേദിയിലുണ്ടായിരുന്ന രണ്ട് അദ്ധ്യാപകർക്കും ഏഴോളം വിദ്യാർത്ഥികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. കലോത്സവത്തിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്. രാവിലെ മുതൽ തന്നെ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ വിദ്യാർത്ഥികളിലധികവും വേദിയിൽ ഉണ്ടായിരുന്നില്ല. പലരും സമീപത്തെ കെട്ടിടങ്ങളിലായിരുന്നു. അതിനാൽ വലിയൊരു അപകടം ഒഴിവായി.തകർന്നുവീണ ഭാഗങ്ങൾക്കിടയിൽ പരിശോധന നടത്തി ആരും അതിനിടയിൽ അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പിച്ചു.
അപകടത്തെതുടർന്ന് കലോത്സവം നിർത്തിവയ്‌ക്കുകയും സ്‌കൂളിന് അവധി നൽകുകയും ചെയ്തു. അപകടത്തിനെ തുടർന്ന് തകർന്ന ഭാഗം അധികൃതർ പൂർണമായും ടാർപ്പോളിൻ ഉപയോഗിച്ച് മൂടി. നിലവിൽ സ്കൂളിലേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. വേദിയുടെ നിർമ്മാണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധനകൾ നടക്കും.