'സിയാൽ ഗോൾഫ് ക്ലബിന് സമീപം വിമാനം തകർന്നു വീണു' നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ വിജയകരം
നെടുമ്പാശേരി: ടേക്ക് ഓഫ് ചെയ്ത വിമാനം റൺവേയിൽ ഇറക്കാനാകാതെ സിയാൽ ഗോൾഫ് ക്ലബിന് സമീപം 'തകർന്നു വീണു'. ഇന്നലെ ഉച്ചക്ക് 2.11നാണ് എ567 ആൽഫാ എയർലൈൻസ് എന്ന സാങ്കല്പിക വിമാനം തകർന്നുവീണത്. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സംഘടിപ്പിച്ച ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ വിജയമായി.
ആറ് ജീവനക്കാർ ഉൾപ്പെടെ 113 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ടേക് ഓഫ് ചെയ്ത് കഴിഞ്ഞപ്പോൾ എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റ് ഇൻ കമാൻഡ്, എ.ടി.സിയെ അറിയിച്ചു. റൺവെയിൽ വിമാനം ഇറക്കാനാകാതെ വിമാനം തകർന്നു വീണതോടെ രണ്ട് പേരുടെ ജീവൻ നഷ്ടമായി. സിയാൽ അഗ്‌നി ശമന രക്ഷാ വിഭാഗം (എ.ആർ.എഫ്.എഫ്) അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന് അരികിലെത്തി. 'അപകടത്തിൽ' പരിക്കേറ്റവരേയും കൊണ്ട് ഇരുപതോളം ആംബുലൻസുകൾ കുതിച്ചു. വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നിസാര പരിക്കേറ്റവരെ പ്രഥമശുശ്രൂഷക്ക് ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കമാൻഡന്റ് നാഗേന്ദ്ര ദേവ്രാരിയുടെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ്. സുരക്ഷാ ചുമതല ഏറ്റെടുത്തു. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം എയർപോർട്ട് ഡയറക്ടർ ജി. മനു നിർവഹിച്ചു. കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഉറപ്പുവരുത്താൻ എമർജൻസി കൺട്രോൾ റൂം, അംസംബ്ലി ഏരിയ, സർവൈവേഴ്‌സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സംഘവും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. മൂന്നരയോടെ രക്ഷാ ദൗത്യം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നു.
വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാനഅപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂർണ മോക്ഡ്രിൽ നടത്തുന്നത്.
ഇൻഡിഗോ എയർലൈനാണ് മോക് ഡ്രില്ലിനായി സിയാലിനൊപ്പം കൈകോർത്തത്. മോക്ക് ഡ്രിൽ വിജയിപ്പിച്ച എല്ലാവരെയും സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് അഭിനന്ദിച്ചു.