അജയപ്രസാദ് സ്‌മാരകം - ഗോപികാ സദനം റോഡ് കാലാവധി കഴിയുമ്പോഴും വെള്ളക്കെട്ട് തന്നെ

Wednesday 29 October 2025 12:33 AM IST
അജയപ്രസാദ് സ്‌മാരകം - ഗോപികാ സദനം റോഡ്

ക്ലാപ്പന : വള്ളിക്കാവ് - ചങ്ങംകുളങ്ങര റോഡിൽ അജയപ്രസാദ് സ്‌മാരക - ഗോപികാ സദനം ഭാഗത്തെ ഏകദേശം 700 മീറ്റർ റോഡിലൂടെയുള്ള യാത്ര അതികഠിനം. ഏകദേശം 10 വർഷമായി റോഡ് ഒരേ കിടപ്പിലാണ്. പൊട്ടി പൊളിഞ്ഞ റോഡിൽ മഴ കനത്തതോടെ ദുരിതം വിവരണാതീതമായി. ഇരുചക്ര വാഹന യാത്ര ദുഷ്‌കരമായി. കാൽനട പോലും അസാദ്ധ്യമായി. തച്ചൻകാട്ട്മുക്ക് , വെളിയിൽ ക്ഷേത്രം , ക്ലാപ്പന കറുത്തേരി ക്ഷേത്രം എന്നിവിടങ്ങളിലെ യാത്രയാണ് ഏറെ ദുരിത പൂർണമാകുന്നത്. ഏകദേശം 160 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.

കോളനി റോഡും ശോചനീയം

പ്രദേശത്ത ഏക പൊതുസ്ഥാപനമായ പട്ടികജാതി കോളനിയിലേക്ക് എത്തുന്നവർ ചുറ്റി കറങ്ങിയാണ് എത്തുന്നത്.പട്ടികജാതി കോളനിക്ക് സമീപത്ത് നിന്ന് അകത്തേക്ക് ഏകദേശം 250 മീറ്റർ ദൈർഘ്യമുള്ള കോൺക്രീറ്റ് റോഡും മെയിന്റനൻസ് ഇല്ലാതെ സഞ്ചാരയോഗ്യമല്ല. ഇരുഭാഗവും കാട് മൂടി കിടക്കുന്ന റോഡിന്റെ ഏകദേശം പകുതി ഭാഗം പൊട്ടി പൊളിഞ്ഞ നിലയിലാണ്.ഓട്ടോറിക്ഷക്കാർ സവാരി വരാൻ മടിക്കുന്നു. മുട്ടൊപ്പം വെള്ളക്കെട്ടാണ്. വെള്ളം കയറി ഇരുചക്ര വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾക്ക് കേടുണ്ടായ നിരവധി സംഭങ്ങളുണ്ടായി.രണ്ടാം ഭരണസമിതി കാലാവധി പൂർത്തിയാക്കുമ്പോഴും ദുരിതമൊഴിയുന്നില്ല.

ഗോപികാസദനം ഭാഗത്തെ റോഡ് ഉയർത്തി നവീകരിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുകയുള്ളു.വെളിയിൽ ക്ഷേത്രം മുതൽ തെക്കോട്ട് സാമിൽ ഭാഗത്തും റോഡ് ഉയർത്തണം.

വിജയൻ കറുത്തേരിത്തറയിൽ.

പത്താം വാർഡിന് അനുവദിച്ച വിഹികം 25 ലക്ഷം മാത്രമാണ്. ഇത് ഉപയോഗിച്ച് ഒരു റോഡ് പൂർണമായി ഉന്നത നിലവാരത്തി പൂർത്തിയാക്കി. മറ്റൊരു റോഡിന്റ നിർമ്മാണം ഭാഗികമായി പൂർത്തിയാക്കി.എം. പി, എം. എൽ. എ ഫണ്ട് മറ്റ് വാർഡുകളിൽ മാത്രം അനുവദിച്ചു

പി. തങ്കമണി

പത്താം വാർഡ് മെമ്പർ.