പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കും; ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന നടത്താൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്കുശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'ഏഴംഗ ഉപസമിതിയുടെ റിപ്പോർട്ട് വരും വരെ പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമെന്ന കാര്യം കേന്ദ്രത്തെ കത്തുമുഖേന അറിയിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷൻ, മറ്റുമന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി രാജീവ്, പി പ്രസാദ്, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് കമ്മിറ്റിയിലുണ്ടാകുക.
തീവ്ര വോട്ടർ പരിഷ്കരണത്തിൽ (എസ്‌ഐആറ്) നിന്നും പിന്തിരിയണമെന്നും സുതാര്യമായ വോട്ടർപട്ടിക പുതുക്കൽ നടത്തണമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എസ്‌ഐആർ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ തന്നെ അഭിപ്രായപ്പെട്ടതാണ്. അതിന്റെ ഭാഗമായി ഒട്ടേറെ ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്. തുടർനടപടികൾ ആലോചിക്കുന്നതിനായി ഒരു സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. നവംബർ അഞ്ചിന് സർവകക്ഷിയോഗം ചേരാനാണ് തീരുമാനം.
സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി നടപ്പാക്കും. ട്രാൻസ് സ്ത്രീകൾ അടക്കം പാവപ്പെട്ട സ്ത്രീകൾക്ക് പുതിയ പദ്ധതി വഴി പ്രതിമാസം സഹായം ലഭിക്കും. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നല്‍കാനാണ് തീരുമാനം. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകും'- മുഖ്യമന്ത്രി പറഞ്ഞു.